NEWS
കാട്ടാന കൊന്ന മാരിയുടെ വീട്ടിൽ മോഷണം

ഇടുക്കി: ചിന്നക്കനാൽ സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ വീട്ടിൽ നിന്ന് കട്ടിലുകളും അലമാരയും ഒഴിച്ച് ഒട്ടുമിക്ക സാധനങ്ങളും മോഷ്ടിച്ചു. ഭൂമിയുടെ രേഖകളും വീട്ടുപകരണങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും കവർന്നു. കഴിഞ്ഞ ജൂൺ എട്ടിനാണ് സിങ്കുകണ്ടം സ്വദേശിയായ മാരി മക്കളുടെ മുമ്പിൽവച്ച് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ മാരിയുടെ മകൻ രക്ഷിൻ അടുത്തിടെയാണ് ചികിത്സയ്ക്കുശേഷം നാട്ടിൽ തിരികെയെത്തിയത്. രക്ഷിനും സഹോദരി രക്ഷിണയും ചിന്നക്കനാൽ ലാക്കാടുള്ള പിതാവിന്റെ സഹോദരന്റെ വീട്ടിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് ഒപ്പം കുട്ടികൾ ആവശ്യസാധനങ്ങൾ എടുക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ശാന്തമ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.


