NEWS

സിബിൽ സ്‌കോർ തട്ടിപ്പ്; മുഖ്യ സൂത്രധാരൻ ജെന്നി വർഗീസിനെ ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തി ബാങ്ക് ഒഫ് മഹാരാഷ്‌ട്ര

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സിബിൽസ്‌കോർ കൈക്കലാക്കി കോടികൾ തട്ടിയ ജെന്നി വർഗിസിനെയും മൂന്ന് ബാങ്ക് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തി ബാങ്ക് ഒഫ് മഹാരാഷ്‌ട്ര. സിബിഐ അന്വേഷണത്തിനുള്ള ശുപാർശയും അവർ നൽകി.

സിബിൽ സ്‌കോർ കുറവുള്ളവരുടെ ആധാരം കൈക്കലാക്കി ഉടമയറിയാതെ കോടികൾ കൈക്കലാക്കുകയായിരുന്നു. ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങളുടെ പേരിൽ വായ്‌പയെടുത്ത കാര്യം പലരും തിരിച്ചറിഞ്ഞത്. വിവിധ ബാങ്കുകളിൽനിന്നായി 700 കോടിയോളം രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് കണ്ടെത്തൽ. കൊച്ചിയിലെ ദേശസാത്‌കൃത ബാങ്കുകൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിന്റെ പ്രധാന സൂത്രധാരനായിരുന്നു എറണാകുളം സ്വദേശിയായ ജെന്നി വർഗീസായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരടക്കം തട്ടിപ്പിന്റെ ഭാഗമായെന്നാണ് റിപ്പോർട്ട്.

ഇവർ നടത്തിയ തട്ടിപ്പിലൂടെ ബാങ്ക് ഒഫ് മഹാരാഷ്‌ട്രയ്‌ക്ക് വലിയ നഷ്‌ടം സംഭവിച്ചിരുന്നു. 14 ലോണുകളിൽനിന്നായി 72 കോടിയോളം രൂപയുടെ നഷ്‌ടം ബാങ്കിനുണ്ടായിട്ടുണ്ടെന്ന് സ്ഥാപനത്തിലെ ഫ്രോഡ് മോണിറ്ററിംഗ് ഗ്രൂപ് നടത്തിയ വിലയിരുത്തലിൽ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ജെന്നി വർഗിസിനെയും അവർക്ക് ഒത്താശ ചെയ്‌ത ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥരെ ഫ്രോഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. തട്ടിപ്പിൽ സിബിഐ അന്വേഷണത്തിനും പൊലീസ് അന്വേഷണത്തിനും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൂനെ ഹെഡ് ഓഫീസിൽനിന്ന് സോണൽ മാനേജർക്ക് കത്തയച്ചു.

Read News ⏭️

Back to top button