അവിശ്വാസപ്രമേയം പാസായി; നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

നാരങ്ങാനം ഗ്രാമപഞ്ചായത്ത് കാര്യാലയം
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ട് എൽഡിഎഫ് (സിപിഎം) അംഗങ്ങളുടെ പിന്തുണയിൽ പാസായതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. 14 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിലെ കക്ഷി നില യുഡിഎഫ് ആറ്, എൻഡിഎ ആറ്, എൽഡിഎഫ് രണ്ട് എന്നിങ്ങനെയാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരത്തെ ബിജെപിക്കും യുഡിഎഫിനും ആറ് വോട്ടുകൾ വീതം ലഭിച്ചതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ വി.ബി. പ്രസാദ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും സമാനമായ രീതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിൽ കോൺഗ്രസിനാണ് ലഭിച്ചത്.
എൽഡിഎഫിലെ രണ്ട് അംഗങ്ങൾ കൂടി യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൻഡിഎ ഭരണം താഴെ വീണത്. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ സ്വജനപക്ഷപാതവും വികസന കാര്യങ്ങളിൽ ഇടപെടാത്തതുമാണ് അവിശ്വാസം കൊണ്ടുവരാൻ കാരണമായതെന്ന് യുഡിഎഫ് പ്രതിനിധികൾ പറഞ്ഞു. ഒരു മാസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും.
English Summary
BJP has lost power in Naranjanam Panchayat, Pathanamthitta, after a no-confidence motion brought by the UDF passed with the support of two LDF members. This shift occurred in the 14-ward panchayat, where BJP previously held the presidency via lottery after a tie. A new president will be elected within a month.
RELATED TOPICS: NARANGANAM PANCHAYAT, NO CONFIDENCE MOTION, BJP LOSES POWER, PATHANAMTHITTA LOCAL BODY, KERALA LOCAL POLITICS
Read News ⏭️


