ആലുവയിൽനിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം
കൊച്ചി: ആലുവയിൽ നിന്ന് കാണാതായ പന്ത്രണ്ടുവയസുകാരിയെ 25 വയസുകാരനൊപ്പം പൊലീസ് കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്. പെൺകുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന യുവാവ് ഓച്ചിറ സ്വദേശിയാണെന്നും ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായുമാണ് വിവരം.
ശനിയാഴ്ചയാണ് ആലുവ കരുമാലൂരിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽനിന്നും പുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ ഏറെ വൈകിയിട്ടും കുട്ടി തിരികെ എത്താതിരുന്നതോടെയാണ് കുടുംബം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പോകുമ്പോൾ കുട്ടിയുടെ കൈവശം അമ്മയുടെ മൊബൈൽ ഫോണുണ്ടായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.
നിസാമുദ്ദീൻ എക്സ്പ്രസിൽ ഇരുവരും പൂനെയിയിലേക്ക് വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് താനെയിൽ നിന്ന് എത്തിയ അന്വേഷണ സംഘം പൂനെ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ഏകദേശം നാലുമണിയോടെ ട്രെയിൽ എത്തിയപ്പോൾ ജനറൽ കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയേയും യുവാവിനേയും കണ്ടെത്തിയത്.
നേരത്തെ കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം, കുട്ടികളെ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചു. കുട്ടികളെ കൈവിട്ടുപോകാതെ നോക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
RELATED TOPICS: ALUVA MISSING GIRL, PUNE, MISSING CHILD CASE, KERALAM, ALUVA WEST POLICE
Read News ⏭️


