AUTO

ഇരുമ്പ് ബോഡിയോ അതോ ആധുനിക ടെക്നോളജിയോ? വാഹനങ്ങളുടെ സുരക്ഷാ രഹസ്യം പൊളിച്ച് അമേരിക്കൻ ഏജൻസി


പഴയതെല്ലാം നല്ലതാണെന്ന ചിന്ത കാറുകളുടെ സുരക്ഷയുടെ കാര്യത്തിലെങ്കിലും പരമ അബദ്ധമാണ്. ഇക്കാര്യം തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ ഐഐഎച്ച്എസ്(ഇന്‍ഷൂറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി) നടത്തിയ പരീക്ഷണം. വ്യത്യസ്തമായ ഒരു ക്രാഷ് ടെസ്റ്റിലൂടെയാണ് ഈ പരീക്ഷണം നടത്തിയത്. 30 വര്‍ഷം പഴയൊരു കാറും ആധുനിക സുരക്ഷാ സൗകര്യങ്ങളുള്ള കാറും തമ്മില്‍ കൂട്ടിയിടിപ്പിച്ചായിരുന്നു പരീക്ഷണം. പഴയതലമുറയിലെ കാറുകള്‍ക്ക് ടാങ്കുകളെ പോലെ കട്ടിയുള്ള ഇരുമ്പ് ബോഡിയാണെന്നും ഇതാണ് അവയെ അപകടങ്ങളില്‍ നിന്നും കൂടുതല്‍ സുരക്ഷിതമാക്കുന്നതെന്നുമുള്ള ധാരണയാണ് ഈ ഒരൊറ്റ പരീക്ഷണത്തോടെ പൊളിഞ്ഞിരിക്കുന്നത്. പഴയകാറുകളുടെ ഇരുമ്പ് കരുത്തിനേക്കാള്‍ എത്രയോ മടങ്ങ് സുരക്ഷിതമാണ് ആധുനിക വാഹനങ്ങളിലെ സുരക്ഷാ സാങ്കേതികവിദ്യയെന്ന് ഈ പരീക്ഷണം ഉറപ്പിക്കുന്നു. ആധുനികലോകത്തെ കാറുകള്‍ ഭാരംകുറഞ്ഞതും എന്നാല്‍ കരുത്തുള്ളതുമായ ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. കൂടാതെ അപകടമുണ്ടാവുമ്പോള്‍ അതിന്റെ ആഘാതം മുഴുവന്‍ വലിച്ചെടുക്കാന്‍ പാകത്തലുള്ള പ്രത്യേകം ക്രംപിള്‍ സോണുകളും ഇവയിലുണ്ട്. പുറമേനിന്നു നോക്കുമ്പോള്‍ വാഹനം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നെന്ന് തോന്നാമെങ്കിലും ഇത്തരം ക്രംപിള്‍ സോണുകള്‍ ആഘാതം ഉള്ളിലേക്ക് കടത്തിവിടാതെ തടയുന്നു. ഇതുവഴി യാത്രക്കാര്‍ ഇരിക്കുന്ന പ്രധാന കാബിന്‍ ഒരു പോറലുമേല്‍ക്കാതെ സുരക്ഷിതമായിരിക്കും. നേര്‍ക്കുനേര്‍ ഇടിച്ചുള്ള പരീക്ഷണത്തിനിടെ 2026 മോഡല്‍ ബ്ലേസറിന്റെ മുന്‍ഭാഗത്തിന് കടുത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും യാത്രികര്‍ ഇരിക്കുന്ന ഭാഗത്തിന് ഒരു പ്രശ്‌നവുമുണ്ടായില്ല. വണ്ടിയുടെ പ്രത്യേക ക്രംപിള്‍ സോണുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതിന്റെ തെളിവാണിത്. അതേസമയം 1996 മോഡല്‍ വാഹനത്തിന്റെ തകര്‍ച്ച പേടിപ്പിക്കുന്നതായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്ന് കാബിന് ഉള്ളിലേക്കെത്തി. വണ്ടിയുടെ മുന്‍വശത്തെ ഡാഷ്‌ബോര്‍ഡും സ്റ്റീറിങ് വീലും ഇടുപ്പിനുള്ളിലേക്ക് തള്ളിക്കയറുകയും സീറ്റിലുണ്ടായിരുന്ന ഡമ്മിയുടെ മടിയിലേക്ക് അമരുകയും ചെയ്ത നിലയിലായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച നിമിഷം എയര്‍ബാഗ് പുറത്തെത്തിയെങ്കിലും ബോഡിയുടെ ഘടന തകര്‍ന്നതോടെ എയര്‍ബാഗ് ഡമ്മിയുടെ താടിക്ക് താഴേക്ക് ശക്തമായി ഇടുച്ചുകയറുകയും ഈ ആഘാതത്തില്‍ ഡമ്മിയുടെ തല വേര്‍പെട്ടു പോവുകയും ചെയ്തു. ഡമ്മിക്കു പകരം മനുഷ്യനായിരുന്നെങ്കില്‍ ഇത്തരത്തില്‍ തല വേര്‍പെടാനുള്ള സാധ്യത കുറവാണെങ്കിലും മരണം വരെ സംഭവിക്കാനിടയുള്ള മാരകമായ പരിക്കുകള്‍ക്ക് സാധ്യത കൂടുതലാണ്.


Source link

Back to top button