പിണറായിക്കെതിരായ ഇ ഡി ശുപാർശ: അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെ ഭാഗമായവരെ എന്തിന് വെറുതെ വിടണമെന്നും ചെന്നിത്തല ചോദിച്ചു. ഇന്ത്യ ടുഡേ കോൺക്ലേവിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
അഴിമതി നിരോധന കേസിൽ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം വന്നശേഷം നടപടി സ്വീകരിക്കും. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ കഴിഞ്ഞ പത്തുവർഷം സഹകരണമായിരുന്നു. 10 വർഷം ഒരു മന്ത്രിക്കെതിരെ പോലും കേന്ദ്രസർക്കാർ നടപടി എടുത്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) നൽകിയ മൊഴി സിഎംആർഎൽ എംഡി ശശിധരൻ കർത്ത പിൻവലിച്ചു. ഇഡിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൊഴി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ശശിധരൻ കർത്തയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻ അജിത് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്തുവന്നു.
2024 മേയ് 15നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മോശം ആരോഗ്യാവസ്ഥയിലായിരുന്നിട്ടും കർത്തയെ നിർബന്ധിച്ച് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ആരോപണമുണ്ട്. ചോദ്യം ചെയ്യലിന്റെ ഘട്ടത്തിൽ കർത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. മാസപ്പടിക്കേസിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് കൂടുതൽ പേർ സത്യവാങ്മൂലം തിരുത്താൻ അപേക്ഷ നൽകിയിട്ടുണ്ട്.
സിഎംആർഎൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ. സുരേഷ്‌കുമാർ, നിലവിലെ ജനറൽ മാനേജർ മനോഹർദാസ് എന്നിവർ തിരുത്തൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിയെ തുടർന്നുള്ളതാണ് മുമ്പ് നൽകിയ മൊഴി എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. മൊഴി രേഖപ്പെടുത്തിയ പേജിൽ സ്ഥലം ഒഴിച്ചിട്ടെന്നും പിന്നീട് എഴുതിച്ചേർത്തെന്നും ആരോപിച്ചു.
RELATED TOPICS: PINARAYI VIJAYAN, PINARAYI ED CASE, RAMESH CHENNITHALA, ED CASE, CMRL CASE
Read News ⏭️


