SPORTS
ഹസ്തദാനം ഒഴിവാക്കാൻ കാരണമില്ല, മുൻപും ഹർമൻപ്രീതിനെ ‘ചൊറിഞ്ഞ്’ നിഗർ സുൽത്താന; ക്യാപ്റ്റന്‍ സ്ഥാനം തുലാസിൽ

ധാക്ക∙ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായുള്ള ഹസ്തദാന വിവാദത്തിനിടെ ബംഗ്ലദേശിന്റെ നിഗർ സുൽത്താനയുടെ ക്യാപ്റ്റൻ സ്ഥാനവും തുലാസിൽ. വനിതാ ഏഷ്യാകപ്പ് സെമി ഫൈനലിന്റെ ടോസ് സമയത്താണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായുള്ള ഹസ്തദാനം പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ നിഗർ സുൽത്താന ഒഴിവാക്കിയത്. ഹസ്തദാനം നൽകാതിരുന്നത് ക്യാപ്റ്റന്റെ മാത്രം തീരുമാനമാണെന്നു പറഞ്ഞ് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് തടിയൂരി. എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധവും സഹകരണവും മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ബിസിബി വനിതാ കമ്മിറ്റി ചെയർമാൻ റഫിഖുൽ ഇസ്‍ലാം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബംഗ്ലദേശ് ക്യാപ്റ്റൻ ഒറ്റപ്പെട്ടത്.‘‘നിഗറിന്റെ പ്രകടനം, പരാതികൾ എന്നീ കാര്യങ്ങളിൽ ബിസിബി പ്രസിഡന്റ് തമീം ഇക്ബാലുമായി ചർച്ച നടത്തിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കു ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഏഷ്യൻ ഗെയിംസിൽ ബംഗ്ലദേശിന്റെ പ്രകടനം എങ്ങനെയെന്നതാണ് ആദ്യം നോക്കുക. ആവശ്യമെങ്കിൽ മുന്നോട്ടുപോകും.’’– റഫിഖുൽ ഇസ്‍ലാം ബാബു പറഞ്ഞു. ഏഷ്യാകപ്പിൽ ഇന്ത്യയോട് 40 റണ്‍സിന്റെ തോൽവി വഴങ്ങിയാണ് ബംഗ്ലദേശ് പുറത്തായത്. ഏഷ്യൻ ഗെയിംസിൽ ബംഗ്ലദേശിന് വനിതാ ക്രിക്കറ്റിൽ മെഡൽ പ്രതീക്ഷയുണ്ട്.2023 ൽ ധാക്കയിൽ നടന്ന ഏകദിന പരമ്പരയ്ക്കിടെ എൽബിഡബ്ല്യു ആയതിന്റെ രോഷത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് ബാറ്റുകൊണ്ട് വിക്കറ്റിൽ അടിച്ചിരുന്നു. അംപയറിങ്ങിനെ പരസ്യമായി വിമർശിച്ച ഹർമൻ, അംപയർമാർ മത്സരശേഷം ബംഗ്ലദേശ് താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കണമെന്നും പരിഹസിച്ചിരുന്നു. ബംഗ്ലദേശ് ടീമിനെ അംപയർമാർ സഹായിച്ചെന്നായിരുന്നു ഹർമൻപ്രീതിന്റെ നിലപാട്. അതേസമയം മുൻപ് അനാവശ്യമായി ഹർമൻപ്രീത് കൗറിന്റെ പേര് വിവാദത്തിലേക്കു വലിച്ചിഴച്ച ചരിത്രവും നിഗർ സുൽത്താനയ്ക്കുണ്ട്. 2025ൽ സഹതാരങ്ങളെ നിഗർ സുൽത്താന മർദിച്ചതായി പരാതിയുയർന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ‘ഞാൻ ഹർമൻപ്രീതാണോ’യെന്ന മറുചോദ്യമായിരുന്നു നിഗര്‍സുൽത്താന ചോദിച്ചത്.
Auto ⏭️


