മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ: ജനനിരപ്പ് ഉയർത്തണമെന്ന് ആവർത്തിച്ച് വിജയ്

തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാന വ്യവസായമന്ത്രി പികെ കുഞ്ഞാലികുട്ടിയും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് വിട്ടുനൽകുമെന്ന് വ്യക്തമാക്കിയ മുഖ്യന്ത്രി ഡാമിൽ നിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും ഉറപ്പുനൽകി.
എന്നാൽ നിലപാട് മാറ്രാൻ തയ്യാറല്ലെന്ന് യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് വിജയ് പറഞ്ഞു. ജലനിരപ്പ് ഉയർത്തിയാൽ മാത്രമെ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂവെന്ന് വിജയ് യോഗത്തിൽ വ്യക്തമാക്കി.
നേരത്തെ മുല്ലപെരിയാർ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്നതിനെതിരായ കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ കേരളം സഹകരിച്ചില്ലെന്നും തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതിൽ ഉറച്ചുനിൽക്കുകയാണ് കേരളം.
അതേസമയം, പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്നാട് ഊർജമന്ത്രി സിടിആർ നിർമൽ കുമാർ വ്യക്തമാക്കി. കേരളത്തിന് പലതും പറയാമെന്ന് വിമർശിച്ച അദ്ദേഹം തമിഴ്നാടിന് വെള്ളം കിട്ടിയാൽ അതിന്റെ ഗുണം കേരളത്തിന് കൂടിയാണെന്നും കൂട്ടിച്ചേർത്തു.
English Summary
Kerala Chief Minister V.D. Satheesan proposed a new Mullaperiyar dam at the South Indian Chief Ministers’ conference in Chennai, offering to bear all costs and provide water entirely to Tamil Nadu. However, Tamil Nadu Chief Minister C. Joseph Vijay rejected the offer, reaffirming their demand to raise the existing dam’s water level to 152 feet for agricultural needs.


