മഴയത്ത് വാഹനമോടിക്കുമ്പോൾ ഒരിക്കലും ചെയ്യരുതാത്ത കാര്യം, ഒരു മാസത്തിനിടെ ഉണ്ടായത് 85 അപകടങ്ങൾ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മഴക്കാലമാണ്. റോഡിലാകെ വെള്ളവും ഈർപ്പവുമുണ്ടാകും. റോഡിലെ വെള്ളത്തിലേക്ക് വണ്ടി ഓടിച്ചിറക്കി ഇരുവശത്തേക്കും വെള്ളം തെറിപ്പിച്ച് മിന്നിച്ചുപോകാൻ ശ്രമിക്കരുത്. അത് അപകടത്തെ ക്ഷണിച്ചുവരുത്തിയേക്കാം. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള 85 അപകടങ്ങൾ ഉണ്ടായതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
ടയറിനും റോഡിനുമിടയിൽ രൂപപ്പെടുന്ന ജലപാളി (ഹൈഡ്രോ പ്ലേനിംഗ്) കാരണം റോഡിലുള്ള പിടിത്തം വാഹനങ്ങൾക്ക് നഷ്ടപ്പെടും. ഇതോടെ നിയന്ത്രണം പോകും. തെന്നി മറിയുകയോ മറ്റുവാഹനങ്ങളിലിടിക്കുകയോ ചെയ്തേക്കാം. ദേശീയപാതയിൽ മിനുസമുള്ള പ്രതലം കൂടിയായതിനാൽ ഹൈഡ്രോ പ്ലേനിംഗിന് സാദ്ധ്യത കൂടുതലാണ്. ഈർപ്പമുള്ള പാതയിൽ വേഗത്തിൽ വാഹനമോടിക്കുമ്പോൾ ടയറുകൾക്ക് കീഴിൽ വെള്ളത്തിന്റെ പാളി ഉണ്ടാകുന്നതാണ് ഹ്രൈഡ്രോ പ്ലേനിംഗ്.
ഇതോടെ വാഹനത്തിന്റെ മുന്നോട്ടുള്ള പോക്ക്, സ്റ്റിയറിംഗ്, ബ്രേക്കിംഗ് എന്നിവയുടെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടും. ജൂലായ് 26ന് മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തെന്നിനീങ്ങി ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരാൾ മരിക്കാനിടയായ അപകടത്തിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.
സാധാരണ റോഡിലെ വെള്ളം ടയറിലെ ട്രെഡിന്റെ ചാലുകളിലൂടെ ഒഴുക്കിക്കളഞ്ഞ് ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിറുത്തും. എന്നാൽ, വേഗത കൂടുമ്പോൾ വെള്ളം ഇങ്ങനെ ഒഴുകിപ്പോകില്ല. വെള്ളത്തിന്റെ മർദ്ദം കാരണം ടയർ റോഡിൽ നിന്നുയരും. 35- 45 കിലോമീറ്റർ വേഗതയിലാണെങ്കിലും അപകടത്തിന് സാദ്ധ്യതയുണ്ട്. വേഗത കൂടുന്നതിനുസരിച്ച് അപകടത്തിന്റെ തീവ്രതയും കൂടും.
സുരക്ഷിതമാകാൻ
റോഡിലൂടെ ശക്തമായി വെള്ളം ഒഴുകുകയാണെങ്കിൽ അതു മുറിച്ച് വാഹനം ഓടിക്കാതിരിക്കുക.
റോഡിൽ വെള്ളമുണ്ടെങ്കിൽ വേഗത കുറയ്ക്കുക.
പെട്ടെന്നുള്ള ബ്രേക്കിംഗും വളയ്ക്കുന്നതും ഒഴിവാക്കുക.
ടയറിന്റെ തേയ്മാനം ശ്രദ്ധിക്കുക, തേഞ്ഞവ മാറ്റുക.
RELATED TOPICS: HYDROPLANING PREVENTION, HYDROPLANING ACCIDENTS, WET ROAD DRIVING, HYDROPLANING SAFETY TIPS, ROAD SAFETY KERALA
News ⏭️


