മോഷണ ശ്രമത്തിനിടെ മറന്നു വച്ചത് ഫോണും പാന്റ്സും; എടുക്കാൻ തിരികെയെത്തിയ കള്ളൻ വലയിലായി

എഐ ചിത്രം
മൂവാറ്റുപുഴ: മദ്യ വിൽപനശാലയിൽ നടത്തിയ മോഷണശ്രമം പരാജയപ്പെട്ടതോടെ തിരികെപ്പോയി. പക്ഷേ, മോഷണശ്രമത്തിനിടെ മറന്നുവച്ച സാധനമെടുക്കാൻ പിറ്റേദിവസം തിരികെയെത്തിയതോടെ പിടിയിലായി. വെള്ളൂർക്കുന്നം ബിവ്റേജസിലായിരുന്നു സംഭവം. കടാതി സ്വദേശി നൈസാബിനെയാണ്(28) ബെവ്കോ ജിവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ഓഗസ്റ്റ് നാലിന് മുഖം തുണി ഉപയോഗിച്ച് മൂടി ബിവ്റേജസിലെത്തിയ ഇയാൾ സിസിടിവി ക്യാമറകൾ മറച്ചുവച്ചു. പിന്നീട് പാന്റ്സ് ഊരി മാറ്റിവച്ച് സ്ഥാപനത്തിന്റെ ഷട്ടർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മൊബൈൽ ഫോണും ഊരിവച്ച പാന്റ്സും എടുക്കാതെ ഇയാൾ തിരികെ മടങ്ങി. പിറ്റേദിവസം സ്ഥാപനത്തിലേക്കെത്തിയ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ മൊബൈൽ ഫോണും പാന്റ്സും കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ മറച്ചുവച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ മോഷണശ്രമം നടന്നിട്ടുണ്ടെന്ന് മനസിലായി.സ്ഥാപനത്തിൽനിന്ന് മദ്യമോ പണമോ നഷ്ടമായില്ലെങ്കിലും മറന്നുവച്ച വസ്തുക്കൾ അന്വേഷിച്ച് തിരികെയെത്തിയതോടെ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.


