NEWS

‘സതീശന്റെ കാപ്പിക്കടയിൽ’ ഒരു കാപ്പിക്ക് 5 ഡോളർ; ‘ബൈ മീ എ കോഫി’ വർഷം ശേഖരിക്കുന്നത് 600 കോടി, 30 ലക്ഷത്തോളം ഉപയോക്താക്കൾ


കോഴിക്കോട് ∙ ലോകമാകെ ഹിറ്റായ സ്റ്റാർട്ടപ് കമ്പനി ‘ബൈ മീ എ കോഫി’ ചൂടുള്ള ചർച്ചയാകുന്നു. ‘കാപ്പിക്കട’യെന്നു പലരും തെറ്റിദ്ധരിച്ചിരിക്കുന്ന കമ്പനിയിലൂടെ പക്ഷേ, വിവിധ രാജ്യങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാർ പണം സമ്പാദിക്കുന്നു. മലയാളി സഹോദരങ്ങൾ സ്ഥാപിച്ച ഈ ക്രൗഡ് ഫണ്ടിങ് കമ്പനിക്ക് 30 ലക്ഷത്തോളം ഉപയോക്താക്കളുണ്ട്. പ്രതിവർഷം 600 കോടി രൂപയാണ് ആപ്പിലൂടെ ശേഖരിക്കുന്നത്.കോഴിക്കോട് പുതിയങ്ങാടി പാലക്കട ജിജോ സണ്ണിയും അനിയൻ ജോസഫ് സണ്ണിയും ജിജോയുടെ ഭാര്യ അലീഷ ജോണുമാണ് കമ്പനി സ്ഥാപകർ. താമരശ്ശേരി കൈതപ്പൊയിൽ ലിസാ കോളജിൽ സൈക്കോളജി ബിരുദത്തിനു ചേർന്ന ജിജോ പഠനം ഉപേക്ഷിച്ചാണ് സംരംഭകനാകാൻ ഇറങ്ങിയത്. കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ഓഫിസ് തുടങ്ങാൻ ശ്രമിച്ചെങ്കിലും നേരിട്ടത് അവഗണനയാണ്. എന്നാൽ, ഹൈലൈറ്റ് ബിസിനസ് പാർക്ക് ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ 2015 ൽ സ്റ്റാർട്ടപ് കമ്പനി രൂപീകരിച്ചു. ചിന്മയ വിദ്യാലയത്തിൽനിന്നു പ്ലസ്ടു പൂർത്തിയാക്കിയ ജോസഫും ഒപ്പംചേർന്നു.യുഎസിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘സ്ട്രൈപ്’ പേയ്മെന്റ് പാർട്നറെന്ന നിലയിൽ ആദ്യനിക്ഷേപകരായെത്തി. ബോക്സ് കമ്പനി സിഇഒ ആരോൺ ലെവിയും പിന്തുണയുമായെത്തി. അങ്ങനെ 2019 ൽ 3 മാസം സാൻഫ്രാൻസിസ്കോയിലെ സിലിക്കൺവാലിയിൽ പ്രവർത്തിച്ചു. ‘‘2020ൽ കോവിഡ് വന്നതോടെ മിക്ക കമ്പനികളും പ്രതിസന്ധിയിലായി. പക്ഷേ, ഞങ്ങൾക്കതു സുവർണകാലമായിരുന്നു. വീടുകളിൽ അടച്ചിരുന്ന മനുഷ്യർ‍ ഓൺലൈനായി പണമുണ്ടാക്കാൻ ശ്രമം തുടങ്ങി. യോഗാ പരിശീലകരും അധ്യാപകരുമടക്കം ഓൺലൈൻ ക്ലാസെടുക്കാൻ തുടങ്ങിയതോടെ കമ്പനിയുടെ വളർച്ച പത്തുമടങ്ങ് കൂടി’’– ജോസഫ് പറഞ്ഞു.


Fashion ⏭️

Back to top button