ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ച് കോടതി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സിപിഎം പ്രവർത്തകർ (ഫയൽ ചിത്രം)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പാളയം ലോക്കൽ സെക്രട്ടറി ഐ.പി.ബിനുവിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ബിനു അടക്കമുള്ള ആറു സിപിഎം പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ബിനു മുട്ടയെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ഇയാൾ 60ഓളം ദിവസം ജയിലിൽ കഴിയുകയായിരുന്നു. ഇതോടെ കേസിലെ 26 പ്രതികളിൽ 24 പേർക്കും ജാമ്യം ലഭിച്ചു. ഇഡിയുടെയും പൊലീസിന്റെയും ശക്തമായ എതിർപ്പുകൾ തള്ളിയാണ് കോടതി നടപടി.
ഇക്കഴിഞ്ഞ മേയ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.
പ്രതികൾ 60 ദിവസം ജയിലിൽ കഴിഞ്ഞിട്ടും ആക്രമണത്തിന് ഉപയോഗിച്ച വസ്തു കണ്ടെടുക്കാൻ പൊലീസിനോ അന്വേഷണ സംഘത്തിനോ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിഷയം ഗുരുതരമാണെങ്കിലും, അന്വേഷണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം നൽകിയതെന്ന് കോടതി വ്യക്തമാക്കി. സെഷൻസ് കോടതി നേരത്തെ പ്രതികളുടെ ജാമ്യഹർജി തള്ളിയിരുന്നു.
English Summary
The Kerala High Court has granted bail to CPM Thiruvananthapuram Palayam Local Secretary I.P. Binu and five other party workers in connection with the attack on Enforcement Directorate (ED) officials. With this ruling, 24 out of the 26 accused in the case have now received bail, overcoming strong opposition from both the police and the ED.


