NEWS

‘ബാങ്ക് അക്കൗണ്ട് മൈനസ്, ലഹരി ഇടപാടുമായി ബന്ധമില്ല; ഞാനൊരു അധ്യാപികയാണ്’: കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു


കോഴിക്കോട്∙ വടകര എംഡിഎംഎ വിതരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ മുൻ കായിക പരിശീലക മരുതോങ്കര സ്വദേശി കെ.സി.കീർത്തനയെ(31) വടകര എൻഡിപിഎസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു വരെയാണ് കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.എംഡിഎംഎ ഇടപാടുമായി ബന്ധമില്ലെന്നും ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണെന്നും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ കീർത്തന മാധ്യമങ്ങളോടു വിളിച്ചുപറഞ്ഞു. ഗ്രാമീണ ബാങ്കിലും കൊയിലാണ്ടി കാനറ ബാങ്കിലുമുള്ള അക്കൗണ്ടുകളിൽ ലോൺ അടവ് മൈനസ് ആണ്. ഞാനൊരു അധ്യാപികയും ഒരു ആൺകുട്ടിയുടെ അമ്മയുമാണ്. ലഹരി ഇടപാടു നടത്തില്ലെന്നും ഇക്കാര്യം മാധ്യമങ്ങൾ എങ്കിലും തിരിച്ചറിയണമെന്നും കീർത്തന പറഞ്ഞു.കേസിൽ കീർത്തന, ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട് സ്വദേശി കെ.കാവ്യ(29), പേരാമ്പ്ര ബിആർസിയിലെ(ബ്ലോക്ക് റിസോഴ്സ് സെന്റർ) സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ(30) എന്നിവരും ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജന്റുമായ ജിജിൽ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരും വയനാട് സ്വദേശിയും തമ്മിൽ ഇടപാടു നടത്തിയതിന്റെ തെളിവു പൊലീസിനു ലഭിച്ചിരുന്നു. കേസിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് അധ്യാപികമാരെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. കീർത്തനയെ വിശദമായി ചോദ്യം ചെയ്തതിനുശേഷം കൂട്ടുപ്രതികളായ കെ.കാവ്യ, നീഷ്മ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. 


Fashion ⏭️

Back to top button