കെ.എസ്.ഇ.ബിയിലെ ക്രമക്കേട്: കൂടുതൽ അന്വേഷണം നടത്തും

തിരുവനന്തപുരം: കെ.എസ്.ഇ.ബി മൂവാറ്റുപുഴ പോത്താനിക്കാട് ഇലക്ട്രിക്കൽ സെക്ഷനിൽ നടന്ന വ്യാപക ക്രമക്കേടുകളിൽ പവർ തെഫ്റ്റ് സ്ക്വാഡും ആഡിറ്റ് വിഭാഗവും പ്രത്യേക അന്വേഷണം നടത്തും. കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ സമർപ്പിച്ച ഇടക്കാല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ക്രമക്കേടുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ് എഞ്ചിനീയർ ഗണേഷ് കുമാർ , സബ് എഞ്ചിനീയർ ഗിരീഷ് , വർക്കർ എൽദോ എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻറ് ചെയ്തിരുന്നു.
ജൂലായ് 21, 22 തീയതികളിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ഹോം സ്റ്റേയ്ക്ക് ഗാർഹിക, കാർഷിക താരിഫുകളിൽ കണക്ഷൻ നൽകിയതടക്കമുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. അർഹതയില്ലാത്തവർക്ക് ബി.പി.എൽ വിഭാഗത്തിൽ സർവീസ് കണക്ഷൻ നൽകിയതും കണ്ടെത്തി. സർവീസ് കണക്ഷൻ, മീറ്റർ ഷിഫ്റ്റിംഗ്, ലൈൻ എക്സ്റ്റൻഷൻ ജോലികളുടെ പേരിൽ ഗൂഗിൽ പേ വഴി പണം വാങ്ങിയതിലും ക്രമക്കേട് ബോധ്യപ്പെട്ടു. സസ്പെൻഷനിലായ ഇലക്ട്രിസിറ്റി വർക്കർ, ഭാര്യയുടെ പേരിൽ സെക്ഷനിൽ കരാർ ജോലികൾ ഏറ്റെടുത്തതും ഗുരുതര ക്രമക്കേടായി കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തുന്നതിനാി ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മെഷർമെൻറ്ബുക്കുകൾ, കരാറുകാരുടെ ബില്ലുകൾ, ഒരുമാനനെറ്റ് രേഖകൾ എന്നിവയും വിജിലൻസ് പരിശോധിക്കും
.വൈദ്യുതി മോഷണവും അനധികൃത കണക്ഷനുകളും സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് വിജിലൻസ് വിഭാഗം ഉടൻ സമർപ്പിക്കും. കെ.എസ്.ഇ.ബിക്കുണ്ടായ നഷ്ടം ഈടാക്കാൻ കുറ്റക്കാരിൽ
നിന്ന് റിക്കവറി നടപടികളും ഉണ്ടായേക്കും.


