കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകി

coro health
കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി കമ്പനി നൽകി. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചർച്ചയുടെ ഭാഗമായാണ് പിരിച്ചുവിടൽ ആനുകൂല്യമായി തുക നൽകിയത്. നേരത്തെ രണ്ട് മാസത്തെ ശമ്പളം നൽകിയിരുന്നു. സെക്രട്ടറിയേറ്റ് അനക്സ് ഹാളിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് നടപടി.
കോറോയുടെ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ച് മുഴുവൻ ജീവനക്കാർക്കും തൊഴിൽ ഉറപ്പാക്കണം എന്ന നിർദ്ദേശം മന്ത്രി മുന്നോട്ടുവച്ചു. കമ്പനി തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ട സഹായവും ഉറപ്പു നൽകി. എന്നാൽ കേരളത്തിലെ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ കമ്പനിയുടെ സാങ്കേതിക കാരണങ്ങൾ മൂലം കഴിയില്ല എന്ന് കോറോ ഹെൽത്ത് ഇന്ത്യ ഹെഡ് യോഗത്തിൽ അറിയിച്ചു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ജീവനക്കാരുടെ പ്രതിനിധികളുമായും, തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും സംസാരിച്ച് ഒത്തുതീർപ്പ് ധാരണ തയ്യാറാക്കി കമ്പനി അധികൃതരെ അറിയിച്ചു. തൊഴിൽ നഷ്ടപ്പെട്ടവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകൾ നൽകുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
ചർച്ചയിൽ ഉമാ തോമസ് എം.എൽ.എ,സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ സുനിൽ കെ.എം,ജോയിന്റ് ലേബർ കമ്മീഷണർമാരായ സുരേഷ് കുമാർ ഡി, വിപിൻലാൽ കെ.വി, കോറോ ഹെൽത്ത് പ്രതിനിധികൾ, ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ പ്രതിനിധികൾ,തൊഴിലാളി യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തിരുന്നു.


