പി സുശീലയ്ക്കും ലീലയ്ക്കും ലതാജിക്കും പാടാനായില്ല; ആ ഗാനം എസ് ജാനകി പാടി

എസ്. ജാനകി Image Credit : Facebook
ചെന്നൈ: എസ്.എം. സുബ്ബയ്യാ നായിഡു (എം.എസ്. വിശ്വനാഥന്റെ ഗുരു) ചിട്ടപ്പെടുത്തിയ ഗാനം. കെ.എം. ബാലസുബ്രഹ്മണ്യമാണ് ഗാനരചയിതാവ്. കാരൈക്കുറിച്ചി അരുണാചലത്തിന്റെ നാഗസ്വരത്തിനോടു ചേർന്ന് ഉച്ചസ്ഥായിയിൽ പാടണം. ‘ശിങ്കാരവേലനേ… ദേവാ…’ എന്നു തുടങ്ങുന്നതാണ് ഗാനം രണ്ട് ഗായികമാർ ശ്രമിച്ചു പരാജയപ്പെട്ടു. മൂന്നു പേർ പാടി നോക്കാതെ തന്നെ പിൻവാങ്ങി. അവിടെയാണ് പുതുമുഖമായ എസ്.ജാനകി പാടാനെത്തുന്നത്. ജാനകിയുടെ ആദ്യത്തെ വിസ്മയഗാനം അങ്ങനെ പിറന്നു. വർഷം 1962. ചിത്രം ‘കൊഞ്ചും ചിലങ്കൈ’.
എം.വി.രാമൻ സംവിധാനം ചെയ്ത ചിത്രത്തിന്റേത് ശാസ്ത്രീയ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള പ്രമേയമായിരുന്നു.നായകനായ ജെമിനി ഗണേശൻ ചിത്രത്തിൽ നാഗസ്വരവിദ്വാനായും സാവിത്രി ക്ഷേത്ര നർത്തകിയായാണ് വേഷമിട്ടത്.
നാഗസ്വരത്തിന് ചേർന്ന് ഉച്ചസ്ഥായിയിൽ പാടാൻ കഴിവുള്ള ഒരു ഗായികയെയാണ് സുബ്ബയ്യാ നായിഡുവും എം.വി.രാമനും ജെമിനി ഗണേശനും തേടിയത്. പി ലീലയും പി.സുശീലയും വന്നു പാടി പരാജയപ്പെട്ടു മടങ്ങി.
എം.എൽ വസന്തകുമാരി, രാധാ ജയലക്ഷ്മി തുടങ്ങിയ പ്രശസ്തരെ സമീപിച്ചുവെങ്കിലും അവർക്ക് കഴിയില്ലെന്നറിയിച്ചു. അക്കാലത്ത് ഉച്ചസ്ഥായിയിൽ പാടാൻ മിടുക്കിയായ ലതാ മങ്കേഷ്‌കറെയും സമീപിച്ചു. തമിഴ് ഉച്ചാരണത്തിൽ പാടി ഫലിപ്പിക്കാനാകുമോ എന്ന് അവർക്കും വിശ്വാസമില്ലാതെയായി. അങ്ങനെയിരിക്കെ പി.ലീലയാണ് സുബ്ബയാ നായിഡുവിനോട് എസ്. ജാനകിയുടെ പേര് നിർദ്ദേശിക്കുന്നത്.
‘ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ല. എങ്കിലും ഏത് രാഗവും പാടിക്കൊടുത്താൽ അതേ ഭാവത്തിൽ ശ്രുതി പിഴയ്ക്കാതെ പാടും.’
സുബ്ബയ്യാ നായിഡു മനസില്ലാ മനസോടെയണ് ജാനകിയെ ക്ഷണിച്ചത്. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എസ്. ജാനകി അതേ ശ്രുതിയിൽ വരികൾ പാടി. ‘ശിങ്കാരവേലനേ ദേവാ…’ ആ ഗാനത്തിലൂടെയാണ് ആദ്യം തമിഴ് സിനിമയിലും പിന്നീട് രാജ്യം മുഴുവനും അറിയപ്പെടുന്ന ഗായികയായി ജാനകി മാറിയത്.
Source link


