BUSINESS

പ്രശ്‌നം ഗുരുതരം, ടാറ്റ സ്റ്റീലിനെതിരേ നിയമനടപടികളുമായി വിദേശികള്‍; നിക്ഷേപകര്‍ ജാഗ്രത


Tata Steel Stock Analysis: ടാറ്റ സ്റ്റീല്‍ വീണ്ടും വിവാദ കുരുക്കില്‍. ഇത്തവണ ടാറ്റ സ്റ്റീലിനെതിരേ രംഗത്തെത്തിയിരിക്കുന്നത് വിദേശികളാണ്. യൂറോപ്പിലെ വന്‍ പരിസ്ഥിതി മലിനീകരണത്തിന്റെ പേരില്‍ നെതര്‍ലന്‍ഡ്സിലാണ് കമ്പനി നിയമക്കുരുക്കില്‍പ്പെട്ടത്. നെതര്‍ലന്‍ഡ്സിലെ (ഹാളണ്ട്) ടാറ്റ സ്റ്റീലിന്റെ ഉപകമ്പനിക്കെതിരെ ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ ആണ് ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പ്രശ്‌നം അല്‍പം ഗുരുതരം ആണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ഭീമമായ പിഴയും, നിയമ നടപടികളും കമ്പനി നേരിടേണ്ടി വന്നേക്കാം. ഈ വിദേശ കേസ് എന്ത്? നിക്ഷേപകരെ എങ്ങനെ ബാധിക്കും എന്നീ കാര്യങ്ങളാണ് ഇന്ന് നോക്കുന്നത്. നിയമ കുരുക്കിന് കാരണമെന്ത്? പരിസ്ഥിതി മലിനീകരണമാണ് ടാറ്റ സ്റ്റീലിന് എതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. ടാറ്റ സ്റ്റീലിന്റെ നെതര്‍ലന്‍ഡ്സിലെ ഐമ്യൂഡന്‍ (IJmuiden) പ്ലാന്റില്‍ നിന്ന് ബോധപൂര്‍വ്വം വായുവിലേക്ക് മാരകമായ വിഷപ്പുക പുറന്തള്ളി എന്നാണ് കേസ്. ഇതുമൂലം ഫാക്ടറിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് പറയപ്പെടുന്നു. ക്യാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍, കനത്ത ലോഹങ്ങളുടെ അംശം എന്നിവ റിപ്പോര്‍ട്ടുകളില്‍ പ്രതിപാദിക്കുന്നു. 800 പ്രാദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.എന്താണ് സംഭവിച്ചത്? പ്ലാന്റിലെ കല്‍ക്കരി കൈകാര്യം ചെയ്യുന്ന ‘കോക്ക് ഓവനുകള്‍’ കൃത്യമായി പരിപാലിച്ചില്ലെന്നും, ചില സമയങ്ങളില്‍ ശരിയായ ലൈസന്‍സുകള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. വ്യവസായ അപകടങ്ങള്‍ അധികൃതരെ യഥാസമയം അറിയിക്കുന്നതിലും കമ്പനി വീഴ്ച വരുത്തിയെന്ന് പറയപ്പെടുന്നു. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്ക് മുമ്പും കോടികണക്കിന് പിഴ അടച്ച ചരിത്രം ഈ ടാറ്റ സ്റ്റീല്‍ ഉപകമ്പനിക്കുണ്ട്. നിലവില്‍ ഡച്ച് സന്നദ്ധ സംഘടന ഏകദേശം 14,800 കോടിയിലധികം രൂപയുടെ ഭീമമായ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യന്‍ നിക്ഷേപകരെ ബാധിക്കുമോ?ടാറ്റ സ്റ്റീലിന്റെ യൂറോപ്യന്‍ ബിസിനസ് നേരത്തെ തന്നെ നഷ്ടത്തിലാണ്. നിലവിലെ കേസ് കൂന്നിന്‍മേല്‍ കുരുവാണ്. വന്‍തുക പിഴ വരാനുള്ള സാധ്യതയുണ്ട്. ഇത് ടാറ്റയ്ക്കും, ടാറ്റ സ്റ്റീലിനും ബാധ്യതയായേക്കാം. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ വിപണികളിലും ടാറ്റ സ്റ്റീല്‍ ഓഹരികളില്‍ ഹ്രസ്വകാല സമ്മര്‍ദം നേരിട്ടേക്കാമെന്ന് ചില വിദഗ്ധര്‍ പറയുന്നു. പ്ലാന്റ് ഹരിതവല്‍ക്കരിക്കുന്നതിനായി ഡച്ച് സര്‍ക്കാരുമായി ഏകദേശം 2 ബില്യണ്‍ യൂറോയുടെ സാമ്പത്തിക സഹായ ചര്‍ച്ചകള്‍ ടാറ്റ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ കേസ് പ്ലാന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തെയും, സര്‍ക്കാര്‍ ധനസഹായത്തെയും ബാധിച്ചാല്‍ അത് കമ്പനിയുടെ ആഗോള സാമ്പത്തിക സ്ഥിതിയെ ബാധിക്കാം.ടാറ്റ ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക അടിത്തറയും, ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ ഉയര്‍ന്ന ഡിമാന്‍ഡും കാരണം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വലിയ ആശങ്കയ്ക്ക് വകയില്ലെന്നും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ദീര്‍ഘകാ നിക്ഷേപകര്‍ക്ക് തിരുത്തല്‍ ഒരു വാങ്ങല്‍ അവസരമായും കാണാവുന്നതാണ്. നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:2026 നവംബര്‍ 20 -നാണ് ആംസ്റ്റര്‍ഡാം കോടതിയില്‍ ഈ കേസിന്റെ ആദ്യ വാദം തുടങ്ങുന്നത്. ഈ കേസിന്റെ വിധി നിര്‍ണായകമായേക്കാം. ടാറ്റ സ്റ്റീലിന്റെ യൂറോപ്പിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ ഡച്ച് പരിസ്ഥിതി മന്ത്രാലയം നിര്‍ബന്ധിക്കുമോ എന്ന ആശങ്കയും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. കുറഞ്ഞ പക്ഷം കോക്ക് ഓവനുകളുടെ പ്രവര്‍ത്തനം തടയുമോ എന്നറിയേണ്ടതുണ്ട്. അതിനാല്‍ ടാറ്റ സ്റ്റീലുമായി ബന്ധപ്പെട്ട ആഗോള വാര്‍ത്തകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം മലിനീകരണ തോത് 98% കുറച്ചിട്ടുണ്ടെന്നാണ് ടാറ്റയുടെ അവകാശ വാദം. കമ്പനിയുടെ നിയമപരമായ നീക്കങ്ങളും, എക്‌സ്‌ചേഞ്ച് ഫയലിംഗുകളും പരിശോധിച്ച ശേഷം മാത്രം പുതിയ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതാകും നല്ലത്. ടാറ്റ സ്റ്റീല്‍: ഒറ്റനോട്ടത്തില്‍ നിലവിലെ ഓഹരി വില: 188 രൂപ നിലവിലെ വിപണിമൂല്യം: 2,34,940 കോടി 52 വീക്ക് ഹൈ/ ലോ: 224 രൂപ/ 153 രൂപ സ്‌റ്റോക്ക് പിഇ: 20.8 ബുക്ക്‌വാല്യൂ: 81.8 രൂപ ഡിവിഡന്റ്: 2.13% ആര്‍ഒസിഇ: 12.5% ആര്‍ഒഇ: 11.7% മുഖവില: 1 രൂപ(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ്. ഇത് ഓഹരി വാങ്ങാനോ, ഒഴിവാക്കാനോ ഉള്ള നിര്‍ദേശമല്ല. നിക്ഷേപകരുടെ അറിവിലേക്കായാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം.)


Read News

Back to top button