NEWS
‘കാൽവെള്ളയിൽ വടികൊണ്ട് അടിച്ചു, ബൂട്ടിട്ട് ചവിട്ടി; പെൺകുട്ടിയുടെ ഫോട്ടോ കണ്ടപ്പോഴാണ് മനസ്സിലായത്’

പത്തനംതിട്ട ∙ ‘ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. അതിനിടയിലാണു പൊലീസ് വീട്ടിൽനിന്നു പിടിച്ചുകൊണ്ടുപോയി മർദിച്ചത്. ഇപ്പോൾ നിലത്തു കാലുകുത്താൻ പോലും കഴിയാത്ത വേദനയാണ്’– പെൺകുട്ടിയുടെ ആരോപണത്തിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൊലീസിൽനിന്നുണ്ടായത് കടുത്ത ശാരീരിക, മാനസിക പീഡനമെന്ന് 20 വയസ്സുകാരൻ പറയുന്നു.‘3നു രാത്രി വീട്ടിൽനിന്നു പിടിച്ചുകൊണ്ടുപോയി കൂടൽ പൊലീസ് സ്റ്റേഷനു പിന്നിലെ ക്വാർട്ടേഴ്സിലെത്തിച്ചായിരുന്നു മർദനം. നിലത്തിരുത്തി കാൽവെള്ളയിൽ വടി ഉപയോഗിച്ച് അടിച്ചു. ബൂട്ടിട്ടു ചവിട്ടുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തു. ഇരുചെവിയിലും പിടിച്ചു മുകളിലേക്ക് ഉയർത്തി. ചെവിക്കു പിന്നിലും കാൽവെള്ളയിലും ഇപ്പോഴും മർദനത്തിന്റെ പാടുണ്ട്. പെൺകുട്ടിയുടെ പേരു പറഞ്ഞപ്പോൾ എനിക്കറിയില്ലെന്നു പറഞ്ഞു. ഫോട്ടോ കാണിച്ചപ്പോഴാണു പഴയ സഹപാഠിയുടെ അനുജത്തിയാണെന്നു തിരിച്ചറിഞ്ഞത്. അല്ലാതെ എനിക്കു പെൺകുട്ടിയെ നേരിട്ടറിയില്ല’– യുവാവ് പറഞ്ഞു.ലൈംഗിക പീഡന പരാതി: നടപടിക്രമം ഇങ്ങനെ തിരുവനന്തപുരം ∙ ലൈംഗിക പീഡനം സംബന്ധിച്ച പരാതി ലഭിച്ചാൽ പൊലീസിന്റെ നടപടിക്രമം ഇങ്ങനെ: മറ്റു പരാതികളിലേതു പോലെ ഉടൻ എഫ്ഐആർ റജിസ്റ്റർ ചെയ്യും. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ പേരും വിവരങ്ങളും രേഖപ്പെടുത്തും. പരാതിക്കാരിയെ ഉടൻ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കും. സ്റ്റേഷന് ഏറ്റവുമടുത്തുള്ള ജില്ലാ ആശുപത്രിയിലായിരിക്കും പരിശോധന. പരാതിക്കാരിയുടെ രേഖാമൂലമുള്ള അനുമതി പരിശോധനയ്ക്കു നിർബന്ധമാണ്. പോക്സോ ഉൾപ്പെടെയുള്ള ഗൗരവമേറിയ കേസുകളിൽ പ്രതികളെ എത്രയും വേഗം കസ്റ്റഡിയിലെടുക്കും. പരാതി വ്യാജമെന്നു തെളിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കും. പരാതിയിൽ പറയുന്ന സംഭവം നടന്നിട്ടില്ലെന്നും കേസ് അവസാനിപ്പിക്കാമെന്നും കാട്ടി ‘റഫർ ചാർജ്’ എന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും.
Source link


