NEWS
‘അൻസിബയ്‌ക്കെതിരായ അനൂപ് ചന്ദ്രന്റെ വിഡിയോയിൽ ‘നന്നായിപ്പോയി, അങ്ങനെ തന്നെ വേണ’മെന്നായിരുന്നു ശ്വേതയുടെ മറുപടി’

നടി അൻസിബ ഹസനെതിരെ നടന്ന ക്രൂരമായ വ്യക്തിഹത്യകളെയും സൈബർ അധിക്ഷേപങ്ങളെയും നേതൃത്വം ബോധപൂർവം പിന്തുണച്ചിരുന്നതായി നടി ഉഷ ഹസീനയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നടൻ അനൂപ് ചന്ദ്രൻ അൻസിബയെ അധിക്ഷേപിച്ച് അതിരൂക്ഷമായ വിഡിയോ പുറത്തുവിട്ടപ്പോൾ, അതിനെതിരെ പ്രതികരിക്കാൻ മടിച്ച അന്നത്തെ പ്രസിഡന്റ് ശ്വേതാ മേനോൻ ‘അങ്ങനെ തന്നെ വേണം, അത് നന്നായിപ്പോയി, എനിക്ക് സന്തോഷമായി’ എന്ന് പറഞ്ഞ് ആഹ്ലാദിക്കുകയാണ് ചെയ്തതെന്ന് ഉഷ ഹസീന പറയുന്നു. സംഘടനയ്ക്കുള്ളിൽ സഹപ്രവർത്തകരുടെ സ്വകാര്യ ഫോൺ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്ത് ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും, ഈ ഭയപ്പെടുത്തുന്ന രാഷ്ട്രീയം കാരണം ‘അമ്മ’യിലെ അംഗങ്ങളെല്ലാം വലിയ ഭീതിയിലാണെന്നും ഉഷ ഹസീന മാധ്യമങ്ങളോട് വ്യക്തമാക്കി. നടൻ രമേഷ് പിഷാരടിയുടേതെന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫോൺ സംഭാഷണം ഇതിന്റെ ഭാഗമാണെന്നും അവർ വെളിപ്പെടുത്തി. ‘‘കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ അൻസിബയെക്കുറിച്ച് നമ്മുടെ അനൂപ് ചന്ദ്രൻ വളരെ മോശമായ തരത്തിൽ ഒരു വിഡിയോ ഇറക്കിയിരുന്നു. ആ വിഡിയോയെക്കുറിച്ച് ശ്വേതാ മേനോനോട് നമ്മൾ സംസാരിച്ചതാണ്. നമ്മുടെ സീനിയർ ആയിട്ടുള്ള ഒരു ലേഡി ആർട്ടിസ്റ്റ് വരെ അന്ന് ശ്വേതയോട് പറഞ്ഞു “ഇങ്ങനെ ഒരു വിഡിയോ ചെയ്തത് വളരെ മോശമായിപ്പോയി. ആ കുട്ടി മാനസികമായിട്ട് ആകെ തകർന്നിരിക്കുകയാണ്, അതുകൊണ്ട് ഇതിനെതിരെ ഒന്ന് പ്രതികരിക്കണം” എന്ന്. എന്നാൽ അന്ന് അത് കേട്ടപ്പോൾ ശ്വേത പറഞ്ഞത്, ‘എനിക്ക് വളരെ സന്തോഷമായി, അങ്ങനെ തന്നെ വേണം, അത് നന്നായിപ്പോയി’ എന്നാണ്. അതിനുശേഷമാണ് അൻസിബയ്ക്ക് ഒരുപാട് കാര്യങ്ങൾ… അതൊക്കെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്, അൻസിബ തന്നെ അത് പിന്നീട് വിശദീകരിക്കും.ഇപ്പോൾ നമ്മളെല്ലാവരും വലിയ ഭയത്തിലാണ്. കാരണം, എല്ലാ വിഡിയോ ക്ലിപ്പുകളും ഓഡിയോ ക്ലിപ്പുകളും തങ്ങളുടെ കയ്യിലുണ്ടെന്ന് അവർ ആ ഓഡിയോയിൽ തന്നെ പറയുന്നുണ്ട്. തങ്ങളോട് സംസാരിച്ചവരുടെയൊക്കെ കാര്യങ്ങൾ റെക്കോർഡ് ചെയ്തു വയ്ക്കുന്നത് തീർത്തും തെറ്റായ ഒരു രീതിയാണ്. പ്രത്യേകിച്ച് ഒരു സംഘടനയെ നയിച്ചുകൊണ്ടുപോയ ആളാണ് അവർ. പല സാഹചര്യങ്ങളിലും പലർക്കും അവരോട് സംസാരിക്കേണ്ടതായി വന്നിട്ടുണ്ടാകും. അതൊക്കെ രഹസ്യമായി റെക്കോർഡ് ചെയ്തു വെച്ചിട്ട്, പിന്നീട് ‘അതൊക്കെ എന്റെ കയ്യിലുണ്ട്’ എന്ന് പറഞ്ഞ് ഒരു ഭീഷണിയുടെ സ്വരത്തിൽ പ്രയോഗിക്കുന്ന രീതി ഒട്ടും ശരിയല്ല.’’– ഉഷ ഹസീന പറഞ്ഞു.
Source link


