ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും; ശിവഗിരി മഠത്തിന് അഞ്ച് കോടി; ബഡ്ജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രെസ്റ്റിന്റെ കീഴിൽ നിർമ്മിക്കുന്ന ശിവഗിരി തീർത്ഥാടനം പ്ലാറ്റിനം ജൂബിലി സ്മാരക കൺവെൻഷൻ സെന്ററിന് അഞ്ച് കോടി രൂപ വകയിരുത്തി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. മഠത്തിന്റെ ചരിത്ര പ്രധാന്യവും സ്വതന്ത്ര മാനവികതയും സാമൂഹ്യ പ്രതിബദ്ധതയും പരിഗണിച്ചാണ് നിർമ്മാണ ധനസഹായമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതോടൊപ്പം ശ്രീനാരായണ ഗുരുവിന് ഡൽഹിയിൽ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തി.
ശിവഗിരി തീർഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് ആറേക്കർ ഭൂമി ലഭ്യമാക്കണമെന്ന് ശിവഗിരി മഠം നേരത്തെ മുഖ്യമന്ത്രി വിഡി സതീശനോട് ആവശ്യപ്പെട്ടിരുന്നു. അധികാരമേറ്റ ശേഷം ആദ്യ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ശിവഗിരിയിലെത്തിയപ്പോഴായിരുന്നു മഠം ഈ ആവശ്യം ഉൾപ്പടെ വിവിധ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.
അന്ന് ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ട്രഷറർ ശാരദാനന്ദ സ്വാമികൾ ഉൾപ്പടെയുള്ള സന്യാസിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
Source link
NEWS


