ശബരിമല സ്വർണക്കൊള്ളക്കേസ്; പി എസ് പ്രശാന്തിന്റെ കാലത്തും ഭരണപരമായ വീഴ്‌ചയുണ്ടായെന്ന് എസ്‌ഐടി

കൊച്ചി: ശബരിമലയിൽ 2019ലുണ്ടായ വീഴ്‌ച തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2025ലും സംഭവിച്ചതായി എസ്‌ഐടി റിപ്പോർട്ട്. പി എസ് പ്രശാന്ത് ബോർഡ് പ്രസിഡന്റായിരുന്നപ്പോഴും ഭരണസമിതിക്ക് വീഴ്‌ചയുണ്ടായതായാണ് എസ്‌ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശം. പി എസ് പ്രശാന്തിന്റെ കാലത്താണ് സ്വർണപ്പാളികൾ ഹൈക്കോടതി അനുമതി ഇല്ലാതെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയത് വലിയ ചർച്ചയായതും സ്വർണക്കൊള്ള പുറത്തുവന്നതും.
എസ്‌ഐടിക്ക് നേതൃത്വം നൽകുന്ന എസ് പി എസ് ശശിധരരാണ് കോടതിയിൽ ഹാജരായത്. ലക്ഷ്മീരൂപം കൊത്തിയ സ്വർണം പതിപ്പിച്ച ആർച്ച് രൂപത്തിലുള്ള പ്രഭാമണ്ഡലത്തിന്റെ സമീപത്തുള്ള കട്ടിളപ്പാളികളിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഏത് ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയക്കണമെന്ന കാര്യത്തിലുള്ള റിപ്പോർട്ട് എസ്‌ഐടി സീലുവച്ച കവറിൽ കോടതിയിൽ നൽകിയിട്ടുണ്ട്. തൊണ്ടിമുതലില്ലാത്ത കേസായതിനാൽ ശാസ്ത്രീയ പരിശോധനാഫലം കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കും. എസ്‌ഐടി റിപ്പോർട്ട് പരിശോധിച്ചതിനുശേഷമായിരിക്കും ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവുസംബന്ധിച്ച് കോടതി തീരുമാനമെടുക്കുക. സ്വർണക്കൊള്ളക്കേസിലെ പ്രതിപ്പട്ടിക വിപുലപ്പെടുത്തുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുത്തേക്കും.
Source link
NEWS


