നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നെന്ന ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറികാർഡ് ചോർന്നെന്ന ഹർജിയിൽ നിർണായക നടപടിയുമായി ഹൈക്കോടതി. മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ രജിസ്ട്രാർക്ക് കൈമാറാൻ കോടതി നിർദേശിച്ചു. മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് വിചാരണക്കോടതിയോട് നിർദേശിച്ചത്. ജസ്റ്റിസ് ഡയസിന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ രണ്ട് ജഡ്‌ജിമാരാണ് അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരാണ് പിന്മാറിയത്.
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസിൽ വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ചു. ഇക്കാര്യത്തിൽ ഒരുമാസത്തിനകം മറുപടി സമർപ്പിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. എൻക്വയറി റിപ്പോർട്ട് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസിലെ പ്രധാന തെളിവായ മെമ്മറികാര്‍ഡ് വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചെന്നാണ് അതിജീവിതയുടെ ആരോപണം.. കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നാണ് ആവശ്യം. മെമ്മറി കാർഡ് ഹൈക്കോടതിയുടെ സംരക്ഷണത്തിലേക്ക് മാറ്റണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലാണിപ്പോൾ ഹൈക്കോടതിയുടെ അനുകൂല ഇടപെടൽ ഉണ്ടായിരിക്കുന്നത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയായിരുന്നു അതിജീവിത പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.
Source link
NEWS


