സാധനങ്ങളുടെ വില വർദ്ധിച്ചത് പ്രതീകൂലമായി ബാധിച്ചു, ‘ഫുഡ് ഫോർ ഫ്രീഡം’ ഉത്‌പന്നങ്ങളുടെ വിലകൂടി

കണ്ണൂർ: ജയിലിലെ തടവുകാർ തയ്യാറാക്കി ഉദ്യോഗസ്ഥർ വിപണിയിലെത്തിക്കുന്ന ഫ്രീഡം ഫുഡിന്റെ വില കൂട്ടി. ചിക്കൻ ബിരിയാണിയുടെ വില 70ൽ നിന്ന് 80 ആയി ഉയർന്നു. വെജിറ്റബിൾ ബിരിയാണിക്ക് 45 രൂപയായിരുന്നത് 50 രൂപയായി. റൈസിന് 40ൽ നിന്ന് 45 രൂപയായും വർദ്ധിച്ചു. മറ്റ് ഉത്‌പന്നങ്ങൾക്ക് വില കൂട്ടിയില്ല.
ഈ മാസം അഞ്ചുമുതൽ പുതുക്കിയ വില പ്രാബല്യത്തിലായി. സാധനങ്ങളുടെ വില കൂടിയതിനാൽ ജയിൽ ഉത്‌പന്നങ്ങളുടെ വിലയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വർഷം മുൻപ് ജയിൽ സൂപ്രണ്ടുമാർ സർക്കാരിന് കത്ത് നൽകിയിരുന്നു.
വിലക്കുറവും ഗുണമേന്മയുമുള്ളതിനാൽ ജയിൽ വിഭവങ്ങൾക്ക് ഡിമാൻഡേറെയാണ്. ചപ്പാത്തി, ബിരിയാണി, ചിക്കൻകറി, മുട്ടക്കറി, വെജിറ്റബിൾ കറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, കായ വറുത്തത്, ചോക്ളേറ്റ്, ലഡു തുടങ്ങിയവയാണ് പ്രധാനമായും ജയിലിൽ തയ്യാറാക്കുന്നത്. സാധാരണക്കാർക്കിടയിൽ ജയിൽ ചപ്പാത്തിയും വൻ ഹിറ്റാണ്. ജയിൽ ചപ്പാത്തി പത്തെണ്ണമടങ്ങുന്ന പായ്ക്കറ്റിന് 30 രൂപ മാത്രമാണ് വില. മുട്ടക്കറിക്കും വെജിറ്റബിൾ കറിക്കും 20 രൂപ വീതവും. ജയിൽ വകുപ്പിന്റെ ഹിറ്റായ സംരംഭമാണ് ‘ഫുഡ് ഫോർ ഫ്രീഡം’. തടവുപുള്ളികളുണ്ടാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.
ലാഭം പ്രതീക്ഷിക്കാത്തതുകൊണ്ടാണ് എല്ലാ ഉത്‌പന്നങ്ങൾക്കും വില കൂട്ടാതെ പിടിച്ചു നിൽക്കാനാവുന്നതെന്ന് ജയിൽ വകുപ്പ് അധികൃതർ പറയുന്നു. ഇന്ധനവില കുതിച്ചുയരുമ്പോൾ എത്രകാലം ഇങ്ങനെ തുടരാനാകുമെന്ന് കണ്ടറിയണം. പ്രതിസന്ധിയുണ്ടെങ്കിലും പുറമെയുള്ള ഓർഡറുകളുടെ എണ്ണം കുറച്ചാണ് പിടിച്ചു നിൽക്കുന്നതെന്നും ജയിലധികൃതർ പറഞ്ഞു.
Source link
NEWS


