CINEMA

നായകന്മാരെ മേക്കപ്പില്ലാതെ സാധാരണക്കാരാക്കി; ഇരുണ്ട നായികമാർക്ക് വഴിയൊരുക്കിയ ഭാരതിരാജ

ചെന്നൈ: ഇന്ത്യൻ സിനിമയിലെ വിഖ്യാത സംവിധായകനായ പി ഭാരതിരാജ വിടപറഞ്ഞു. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജിവിതത്തിനിടയിൽ ‘ഇയക്കുനാർ ഇമയം’ (സംവിധായകരുടെ പരകോടി) എന്ന പേരും അദ്ദേഹം സ്വന്തമാക്കി. തമിഴ്‌ സിനിമയെ സ്റ്റുഡിയോയിൽ നിന്ന് ലൈവ് ലൊക്കേഷനുകളിലെത്തിച്ച സംവിധായകനാണ് അദ്ദേഹം.1977ൽ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ’16 വയതിനിലെ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ മേഖലയിൽ ഗ്രാമീണ സിനിമകൾ പിറക്കുകയായിരുന്നു.

തമിഴ് സിനിമയുടെ ദൃശ്യഭാഷയ്ക്ക് മാറ്റം വരുത്തിയ സംവിധായകൻ കൂടിയാണ് ഭാരതിരാജ. അദ്ദേഹത്തിന്റെ സിനിമയിലെ നടന്മാർക്ക് കടുത്ത മേക്കപ്പോ ആടയാഭരണങ്ങളോയില്ലായിരുന്നു. വളരെ സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ പുരുഷ കഥാപാത്രങ്ങൾ. വെളുത്ത നിറമുള്ള നടിമാർ അരങ്ങുവാണിരുന്ന കാലത്ത് അദ്ദേഹം മുൻനിര കഥാപാത്രങ്ങളായി ഇരുണ്ട നിറമുള്ള സ്ത്രീകളെ അഭിനയിപ്പിച്ചു. തമിഴ്‌നാട്ടിലെ ജാതി വിവേചനത്തിനെതിരെയും അദ്ദേഹം തന്റെ സിനിമകളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. സത്യരാജ് നായകനായ ‘വേദം പുധിതു’ തമിഴ്‌നാട്ടിൽ വലിയ വിപ്ളവമായി മാറി.

തമിഴ് സിനിമയിൽ പുതുമുഖങ്ങളുടെ ഗോഡ്‌ഫാദർ കൂടിയായിരുന്നു അദ്ദേഹം. ഇന്നത്തെ തമിഴിലെ പല മുൻനില നടന്മാരെയും സംവിധായകരെയും സിനിമയിലെത്തിച്ചത് അദ്ദേഹമാണ്. നടന്മാരായ കാർത്തിക്, ജനഗരാജ്, വടിവുക്കരശി, ചന്ദ്രശേഖർ, പാണ്ഡ്യൻ, നെപ്പോളിയൻ എന്നിവരെയും നടിമാരായ രേവതി, രാധ, രാധിക, വിജയശാന്തി എന്നിവരെയും സിനിമയിലെത്തിച്ചത് അദ്ദേഹമാണ്. കെ ഭാഗ്യരാജ്, മണിവണ്ണൻ, മനോബാല, ത്യാഗരാജൻ, പൊൻവണ്ണൻ എന്നീ സംവിധായകർക്കും അവസരം നൽകിയത് അദ്ദേഹമാണ്.

സംവിധായകർ തമിഴ് പ്രേക്ഷകരെ നേരിട്ട് അഭിസംബോധന ചെയ്യുന്ന രീതിയും അദ്ദേഹം ജനപ്രിയമാക്കി. “എൻ ഇനിയ തമിഴ് മക്കളേ” (എന്റെ പ്രിയപ്പെട്ട തമിഴ് ജനത) എന്ന വാചകത്തോടെ പൊതു പ്രസ്താവനകൾ ആരംഭിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത് ഭാരതിരാജയാണ്.


Source link

Back to top button