തെളിവുകളെല്ലാം കോടതിയിൽ സമർപ്പിക്കും; മാസപ്പടി കേസിൽ സിഎംആർഎല്ലിന്റെ ഹർജിക്കെതിരെ ഇ ഡി

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച അപ്പീലിനെ ശക്തമായി എതിർക്കാനൊരുങ്ങി ഇ ഡി. സമാഹരിച്ച തെളിവുകളെല്ലാം ഇ ഡി മുദ്രവച്ച കവറിൽ കോടതിയിലെത്തിക്കും. സിഎംആർഎല്ലിന്റെ ഹർജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുക. അഡീഷണൽ സോളിസിറ്റർ ജനറലാണ് ഇ ഡിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.
അതേസമയം, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിഎംആർഎൽ. കമ്പനിയുടെ സീനിയർ മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുര്യൻ, എംഡി എസ്എൻ ശശിധരൻ കർത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ സുരേഷ് കുമാർ അടക്കമുള്ളവരാണ് കഴിഞ്ഞ ദിവസം അപ്പീൽ നൽകിയത്. കേസിൽ നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഇ ഡിയുടെ സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നും ഹർജിയിൽ കമ്പനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ജസ്റ്റിസ് ടിആർ രവി അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം പന്ത്രണ്ടിടങ്ങളിൽ ബുധനാഴ്ച്ച ഇ ഡി റെയ്ഡ് നടന്നത്. സിഎംആർഎൽ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.
Source link
NEWS


