NEWS

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 6 സിപിഎം പ്രവർത്തകർ കൂടി കസ്റ്റഡിയിൽ; കീഴടങ്ങിയതാണെന്ന് നേതാക്കൾ


തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ 6 പേരെക്കൂടി മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. വിഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചശേഷം ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തും. സിപിഎം നേതാവ് ചാല ഉണ്ണി, വിജയ്, സിദ്ധാര്‍ഥ്, ഷാജു, നിഷാന്ത്, ആറ്റുകാല്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി എ.ആര്‍ ക്യാംപില്‍ എത്തിച്ച ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. പ്രതികളെ പലയിടത്തുനിന്നും അറസ്റ്റ് ചെയ്തതാണെന്നു പൊലീസ് അവകാശപ്പെടുമ്പോള്‍ കീഴടങ്ങിയാതെന്നാണ് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ 19 പ്രതികളെ ഇന്നലെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. 5 പ്രതികളുടെ ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേട്ട് കോടതി 3 ഇന്നു വിധി പറയും.സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറുമായ ഐ.പി.ബിനു (48) ഉള്‍പ്പെടെ എല്ലാ പ്രതികളും സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. നിധിന്‍ രാജ്, മനോജ്, ജീവന്‍, ഷാഹില്‍, ശ്രീജിത്ത്, പി.എസ്.കിരണ്‍, അനില്‍ കുമാര്‍, ഷെഫീഖ്, ഹരീഷ് കുമാര്‍, ദിനീത് വി.നായര്‍, രേവന്ത്, ലെനിന്‍ രാജ്, ജി.ആര്‍.നന്ദു, രാഹുല്‍ എ.രാജന്‍, രാഹുല്‍, വി.എസ്.വൈശാഖ്, അമല്‍, ദിനകര്‍ എന്നിവരാണു റിമാന്‍ഡിലായ മറ്റു പ്രതികള്‍. ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ 3 സ്വകാര്യ കാറുകളാണ് ആക്രമിക്കപ്പെട്ടത്. വാഹനം ഉപയോഗിച്ചത് പൊതുവായ ഔദ്യോഗിക ആവശ്യത്തിനാണ്. അതിനാല്‍ വാഹനം വാടകയ്‌ക്കെടുത്ത വകുപ്പ്, സംഭവിച്ച നാശനഷ്ടത്തിനു പരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണ്. ഇതു പൊതുഖജനാവിനുണ്ടാകുന്ന നഷ്ടമാണ്. സര്‍ക്കാരിന്റെ ആവശ്യത്തിനായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്വകാര്യ വാഹനങ്ങളും പൊതുമുതലിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന് മോട്ടര്‍ വാഹന വകുപ്പ് പറയുന്നു.


Source link

Back to top button