NEWS
30 ലക്ഷം വോട്ടർമാർ പിന്തുണയുമായി കൂടെയുള്ളപ്പോൾ മുനമ്പത്തെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ല: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം∙ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ബലത്തിലാണ് കോൺഗ്രസ്-യുഡിഎഫ് സഖ്യം അധികാരത്തിലേറിയ ഉടൻ തന്നെ, മുനമ്പത്തെ ഭൂമി ‘ഉമീദ്’ പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരള വഖഫ് ബോർഡിന് തങ്ങളുടെ യജമാനന്മാർ ആരാണെന്ന് കൃത്യമായി അറിയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ‘നരേന്ദ്ര മോദി സർക്കാരും 2 കേന്ദ്രമന്ത്രിമാരും 4 എംപിമാരും 3 എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളും 30 ലക്ഷം മലയാളി വോട്ടർമാരും അടിയുറച്ച പിന്തുണയുമായി കൂടെയുള്ളപ്പോൾ മുനമ്പത്തെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ല. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന, നട്ടെല്ലില്ലാത്ത കോൺഗ്രസിന് എല്ലാ മലയാളികൾക്കും വേണ്ടി നിലകൊള്ളാൻ ഒരിക്കലുമാവില്ല. അവർ അതിന് തയാറാവുകയുമില്ല. ഇത് വെറുമൊരു ഭൂമി തർക്കം മാത്രമല്ല. ആരാണ് യഥാർഥത്തിൽ മലയാളികൾക്കൊപ്പം നിൽക്കുന്നതെന്ന് തിരിച്ചറിയാനുള്ള സമയം കൂടിയാണിത്. ആരാണ് തങ്ങൾക്കൊപ്പം അടിയുറച്ച് നിലകൊള്ളുന്നതെന്ന് മുനമ്പത്തെ ജനങ്ങൾക്ക് കൃത്യമായി അറിയാം’, രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Source link


