test del 5 copy of del 3
ആറു വയസ്സുകാരിയോട് ലൈംഗിക അതിക്രമം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഇപ്പോഴും ഉറപ്പില്ല

കൊല്ലം∙ കഴിഞ്ഞ ദിവസം ആറു വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായതോടെ ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച ചോദ്യം വീണ്ടും ഉയരുന്നു. മദ്യപിച്ച വ്യക്തി കേരള എക്സ്പ്രസിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം നടന്നിട്ടും അധികമായില്ല. അന്നും സമാന ചോദ്യം ഉയർന്നിരുന്നു. ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയാണ് പ്രധാന പ്രശ്നമായി ഉന്നയിക്കുന്നത്. പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്ത പെൺകുട്ടിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ആ ട്രെയിനിൽ 5 സ്ലീപ്പര്‍ കോച്ചുകളും 11 ജനറല്‍ കോച്ചുകളുമുണ്ട്. സ്ലീപ്പർ കോച്ചുകൾ ട്രെയിനിന്റെ മധ്യഭാഗത്താണ്. പൊലീസ് സുരക്ഷ ഈ അഞ്ച് കോച്ചുകളിൽ മാത്രമായി ഒതുങ്ങുകയാണ് പതിവ്. കോച്ചുകൾ തമ്മിൽ ബന്ധമില്ലാത്തതും ജനറൽ കംപാർട്മെന്റുകളിലെ തിരക്കും സുരക്ഷയ്ക്ക് തടസ്സമാകാറുണ്ടെന്ന് റെയിൽവേ പൊലീസ് അധികൃതർ പറയുന്നു. വൈകിട്ട് 6ന് ശേഷമുള്ള ട്രെയിനുകളിൽ നിർബന്ധമായും ജിആർപി ഉദ്യോഗസ്ഥർ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. പുനലൂർ പാതയിലെ ട്രെയിനിലെ സുരക്ഷയ്ക്കായി 30 താഴെ പൊലീസുകാർ മാത്രമാണ്. ചെറിയ സ്റ്റേഷനുകളിൽ സുരക്ഷയില്ല തിരുവനന്തപുരം, മധുര റെയിൽവേ ഡിവിഷനുകൾക്കു കീഴിൽ ചെറുതും വലുതുമായി 27 സ്റ്റേഷനുകളാണുള്ളത്. പരവൂർ മുതൽ ഓച്ചിറ വരെയുളളവ തിരുവനന്തപുരം ഡിവിഷനു കീഴിലും ആര്യങ്കാവ് മുതൽ കിളികൊല്ലൂർ വരെയുളള സ്റ്റേഷനുകൾ മധുര ഡിവിഷന് കീഴിലുമാണ്. രണ്ടിൽ അധികം പൊലീസ് ഉദ്യോഗസ്ഥരാണ് ട്രെയിനുകളിൽ യാത്ര ചെയ്ത് യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നത്. സ്റ്റേഷൻ ഉൾപ്പെടെ റെയിൽവേയുടെ വസ്തുവകകൾ റെയിൽവേ സുരക്ഷാ സേനയുടെ (ആർപിഎഫ്) കീഴിലാണ്. ട്രെയിനുകൾ എത്തുമ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥരും പ്ലാറ്റ്ഫോമുകളിൽ സുരക്ഷ ഒരുക്കാറുണ്ട്. എന്നാൽ, ചെറിയ സ്റ്റേഷനുകളിൽ ഇത്തരം സുരക്ഷ ഒരുക്കാൻ സംവിധാനമില്ല.
Source link


