BUSINESS

ബൈജൂസിനെതിരെ തന്ത്രമെറിഞ്ഞ് യുഎസ് വായ്പദാതാക്കൾ; കേസ് അവസാനിപ്പിക്കാം, ആകാശിന്റെ 30% ഓഹരി തന്നാൽ…


വായ്പാത്തിരിച്ചടവ് മുടങ്ങുകയും പാപ്പരത്ത നടപടികളിലേക്ക് വീഴുകയും ചെയ്ത ബൈജൂസിനെതിരായ കേസ് മുഴുവൻ അവസാനിപ്പിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കൻ വായ്പാദാതാക്കൾ. ബൈജൂസിനും മണിപ്പാൽ എഡ്യുക്കേഷനൽ ഗ്രൂപ്പിനും മുഖ്യ ഓഹരി പങ്കാളിത്തമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ആകാശ് എഡ്യുക്കേഷനൽ സർവീസസിലെ 30% ഓഹരി പങ്കാളിത്തം അനുവദിച്ചാൽ കേസെല്ലാം ഒത്തുതീർപ്പാക്കാമെന്നാണ് വാഗ്ദാനം. മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമാണ് ബൈജൂസ്. തിങ്ക് ആൻഡ് ലേൺ എന്ന മാതൃകമ്പനിക്ക് കീഴിലാണ് ബൈജൂസ് സ്ഥാപിച്ചത്. 20ലേറെ രാജ്യങ്ങളിൽ പ്രവർത്തന സാന്നിധ്യമുള്ള ബൈജൂസ്, കോവിഡ് കാലത്താണ് കൂടുതൽ വളർച്ച കൈവരിച്ചത്.എന്നാൽ, 2023ൽ യുഎസ് വായ്പാദാതാക്കളുമായി തെറ്റിയതോടെ ബൈജൂസിന്റെ ക്ഷീണകാലം ആരംഭിക്കുകയായിരുന്നു. വായ്പാത്തിരിമറിയും സാമ്പത്തിക അച്ചടക്കമില്ലായ്മയും ആരോപിച്ച് അമേരിക്കൻ വായ്പാദാതാക്കൾ കോടതിയിലെത്തുകയായിരുന്നു. 100 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) വായ്പാത്തിരിച്ചടവിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു യുഎസ് ആസ്ഥാനമായ ഗ്ലാസ് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വായ്പാദാതാക്കൾ കോടതിയെ സമീപിച്ചത്. ഇന്ത്യയിലും യുഎസിലും സിംഗപ്പൂരിലും കേസ് നടക്കുകയാണ്. ബൈജൂസിനെതിരെ പാപ്പരത്ത നടപടി തേടിയാണ് കേസ്. നിലവിൽ ബൈജൂസിന്റെ വിപണിമൂല്യം വെറും പൂജ്യത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.2021ലാണ് 100 കോടി ഡോളറിന് അകാശിനെ ബൈജൂസ് ഏറ്റെടുത്തത്. പിന്നീടാണ് ആകാശിലെ ഓഹരി പങ്കാളിത്തം സ്വന്തമാക്കി മണിപ്പാൽ ഗ്രൂപ്പ് രംഗത്തുവന്നത്. ആകാശിന് നിലവിൽ 200 കോടി ഡോളർ മൂല്യമാണ് വിലയിരുത്തുന്നത്. ഇന്ത്യയിൽ‌ 300ലേറേ കേന്ദ്രങ്ങൾ ആകാശിനുണ്ട്. 5000ലേറെ വിദഗ്ധ അധ്യാപകരുമുണ്ട്. അതേസമയം, ആകാശിന്റെ 30% ഓഹരി പങ്കാളിത്തം തേടിയെന്ന റിപ്പോർട്ടിന്മേൽ ആകാശ് അധികതരോ ബൈജൂസോ പ്രതികരിച്ചിട്ടില്ല. ഗ്ലാസ് ട്രസ്റ്റ്, മണിപ്പാൽ ഗ്രൂപ്പ് എന്നിവയും പ്രതികരിച്ചിട്ടില്ല.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് MANJUNATH KIRAN / AFPൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button