NEWS

അന്വേഷിക്കാൻ ഇനിയും ഒരുപാടുണ്ട്, പക്ഷേ, ഇ.ഡി ആക്രമണക്കേസിലെ പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന് പ്രോസിക്യൂട്ടർ; വിവാദം


തിരുവനന്തപുരം ∙ ഇ.ഡിയെ ആക്രമിച്ച കേസില്‍ ആദ്യമായി ഒരു പ്രതിക്ക് ജാമ്യം കിട്ടിയതില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ച സംബന്ധിച്ച് വിവാദം പുകയുന്നു. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം നല്‍കാതിരിക്കാന്‍ 13 കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് 18ന് തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കൈമാറിയ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി ജാമ്യത്തെ എതിര്‍ത്തിരുന്നില്ല. പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്നും നിലപാടെടുത്തു. തുടര്‍ന്ന് 24ന് കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരിക്കല്‍ പോലും അന്വേഷണ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടര്‍ ബന്ധപ്പെട്ടില്ല. കേസ് ഡയറി അടക്കമുള്ള രേഖകള്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതുമില്ല. ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന ദിവസം പോലും പൊലീസിനെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.ഹരീഷ് മറ്റു പ്രതികളുമായി ചേര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥരുടെ കാര്‍ ആക്രമിച്ചപ്പോൾ ചില്ലു തകർന്ന് ഡ്രൈവര്‍ ശ്യാംരാജിന്റെ കണ്ണിനു ഗുരുതരപരുക്കേറ്റുവെന്ന് ജാമ്യത്തെ എതിര്‍ത്ത് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇ.ഡി. ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യം പ്രതികള്‍ക്കുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കാറില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞു. പ്രതികള്‍ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും ഗ്ലാസ് അടിച്ചുതകര്‍ത്ത കമ്പും കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.


Source link

Back to top button