NEWS

‘മേയറും ഡപ്യൂട്ടി മേയറും രാജിവയ്ക്കണം, വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം’; എൽഡിഎഫ് ഹൈക്കോടതിയിലേക്ക്, പ്രതിഷേധം


തിരുവനന്തപുരം∙ കോർപറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ മേയറുടെയും ഡപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എല്‍ഡിഎഫ്. മേയറുടെ ഓഫിസ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. കാപ്പ കേസില്‍ അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സമരം നടത്തുന്നതിനിടെയാണ് ഇന്നലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവായി എന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. മേയറും ഡപ്യൂട്ടി മേയറും രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം. മേയര്‍ വി.വി.രാജേഷിനെ ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. ഉന്തിലും തള്ളിലും സിപിഎം വനിതാ കൗണ്‍സിലര്‍ക്ക് പരുക്കേറ്റു. മേയറെ ഓഫിസില്‍ കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു. അത്തരം അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.


Source link

Back to top button