ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് 14കാരന് ദാരുണാന്ത്യം

തൃശൂർ : പനിയെ തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നടത്തറ നെല്ലാനി സ്വദേശി കളപുരയ്ക്കൽ മേയ്‌ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്, ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അടുത്ത് ആരും ഇല്ലായിരുന്നു. ആ സമയം കുട്ടിക്ക് അപസ്മാരമുണ്ടായെന്നും സംശയമുണ്ട്.
അപകടത്തെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. പനിയും ജലദോഷത്തെയും തുടർന്ന് എയ്ഞ്ചലോയ്ക്ക് ആവി പിടിക്കാനായി ഹാളിൽ വെള്ളം തിളപ്പ്ച്ച് വച്ച ശേഷം മേയ്ജോയും മറ്റ് രണ്ട് മക്കളും അമ്മയും വീടിനോട് ചേർന്ന റബർ തോട്ടത്തിലേക്ക് പോയതായിരുന്നു. ഏയ്ഞ്ചലോയുടെ മുത്തച്ഛൻ മറ്റൊരു മുറിയിൽ വിശ്രമത്തിലായിരുന്നു. ഒരു മണിക്കൂറിന് ശേഷം വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് തിളച്ച വെള്ളം മറിഞ്ഞുവീണ് പൊള്ളലേറ്റ നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്ന എയ്ഞ്ചലോയെ കണ്ടത്. ഉടൻ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേയ്ജോ മിനിലോറി ഡ്രൈവറാണ്. അമ്മ സെബ ഇറ്റലിയിലാണ്. അവർ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ. സഹോദരങ്ങൾ ക്രിസ്റ്റി, മിഖായേൽ.
Source link
NEWS


