NEWS

ഏഴ് പുതിയ രോഗികള്‍, ഒരു മരണം; ഷിഗെല്ലയില്‍ ആശങ്ക തുടരുന്നു, നിപ ഭീതി ഒഴിയുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7 ഷിഗെല്ല രോഗബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം 2 വീതം, തൃശൂര്‍, മലപ്പുറം, വയനാട് 1 വീതം എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണ്‍ മാസം 140 രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ഒരു മധ്യവയസ്‌കയാണ് മരണമടഞ്ഞത്. ഈ വര്‍ഷം ഇതുവരെ 216 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (42), വയനാട് (19), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (10), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

നിപ നിയന്ത്രണ വിധേയം

നിപ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് നിരീക്ഷണത്തിനായി ഇന്ന് ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പര്‍ക്കപട്ടികയില്‍ നിന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു ഇതുവരെ പരിശോധിച്ച എല്ലാവരുടെയും സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്.

രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഇന്ന് പുതുതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇത് 4 പേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് ഭാഗത്തില്‍പ്പെട്ടവരും, 14 പേര്‍ ഉയര്‍ന്ന ഭാഗത്തില്‍ പെട്ടവരും 86 പേര്‍ കുറഞ്ഞ റിസ്‌ക് ഭാഗത്തില്‍പ്പെട്ടവരും ആണ്.

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5 ലെ 49 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സന്ദര്‍ശനം നടത്തി.

സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങളില്‍ നിന്നുള്ള 91 ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. സമ്പര്‍പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.


Source link
NEWS

Back to top button