പ്രവാസികൾക്ക് സന്തോഷ വാർത്ത: നിക്ഷേപത്തിന് പലിശ ഉയർത്തി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: കേരളത്തിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവാസികൾക്കായുള്ള എഫ്.സി.എൻ.ആർ (ബി) – ഫോറിൻ കറൻസി നോൺ-റെസിഡന്റ് (ബാങ്ക്) യു.എസ് ഡോളർ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ പ്രകാരം 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം ആകർഷകമായ പലിശ നിരക്ക് ലഭിക്കും.
3 മുതൽ 5 വർഷം വരെ കാലാവധിയുള്ള പുതിയ എഫ്.സി.എൻ.ആർ (ബി) നിക്ഷേപങ്ങൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) അവതരിപ്പിച്ച യു.എസ്.ഡി/ഐ.എൻ.ആർ ഫോറെക്സ് സ്വാപ്പ് സൗകര്യത്തെ തുടർന്നാണ് ഈ നിരക്ക് പരിഷ്കരണം. പുതിയ സംവിധാനം വഴി ബാങ്കുകൾക്ക് തങ്ങൾ സമാഹരിക്കുന്ന നിക്ഷേപങ്ങൾ യു.എസ് ഡോളറായി ആർ.ബി.ഐയുമായി കൈമാറ്റം ചെയ്യാൻ സാധിക്കും. ഇത് വിദേശ നാണയ നിരക്കുകളിലെ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടസാധ്യത (Currency Risk) ഫലപ്രദമായി കൈകാര്യം ചെയ്യാനും സ്ഥിരതയുള്ള വിദേശ കറൻസി നിക്ഷേപങ്ങൾ ആകർഷിക്കാനും ബാങ്കുകളെ സഹായിക്കും.
ഈ പ്രത്യേക പദ്ധതി പ്രകാരം സമാഹരിക്കുന്ന നിക്ഷേപങ്ങൾക്കുള്ള ആനുകൂല്യം 2026 സെപ്റ്റംബർ 30 വരെ മാത്രമായിരിക്കും ലഭ്യമാകുക. ആർ.ബി.ഐയുടെ ഫോറെക്സ് സ്വാപ്പ് സൗകര്യം 2026 ഒക്ടോബർ 16 വരെയും ലഭ്യമാകും.
ഈ പുതിയ ഫോറെക്സ് സ്വാപ്പ് സൗകര്യം ദീർഘകാല വിദേശ കറൻസി നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കുന്നതിന് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള എൻ.ആർ.ഐ നിക്ഷേപകർക്ക് തങ്ങളുടെ യു.എസ് ഡോളർ നിക്ഷേപങ്ങൾക്ക് പൂർണ്ണമായ സുരക്ഷിതത്വത്തോടെയും സ്ഥിരതയോടെയും ഉയർന്ന ലാഭം ഉറപ്പാക്കാനുള്ള മികച്ചൊരു അവസരമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇതിലൂടെ ഒരുക്കുന്നത്.
Source link


