NEWS

ഗണേശ് എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്ത് എതിരില്ലാതെ ഒൻപത് പേർ

ചങ്ങനാശേരി : എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് മുൻ മന്ത്രി കെ.ബി. ഗണേശ്‌കുമാർ പുറത്തായി. ഗണേശ് അടക്കം ഒൻപതുപേരുടെ സ്ഥാനങ്ങളിലായിരുന്നു ഒഴിവ്.

ഗണേശ്‌കുമാർ ബഡ്ജറ്റ് സമ്മേളനത്തിനെത്തിയെങ്കിലും പരിഗണിച്ചില്ല. മത്സരത്തിനും തയ്യാറായില്ല. ഗണേശ് ഒഴികെയുള്ള എട്ടു പേരെയും നിലനിറുത്തി. ഗണേശിന് പകരം വി.ആർ.കെ. ബാബുവിനെ തിരഞ്ഞെടുത്തു.

ജി.സുകുമാരൻ നായർ (ചങ്ങനാശ്ശേരി), എൻ.വി.അയ്യപ്പൻപിള്ള (കരുനാഗപ്പള്ളി), ചിതറ എസ്.രാധാകൃഷ്ണൻനായർ (ചടയമംഗലം), വി.എ.ബാബുരാജ് (നെടുമങ്ങാട്), ജി.തങ്കപ്പൻപിള്ള (കൊട്ടാരക്കര), പി.എൻ.സുകുമാരപ്പണിക്കർ (ചെങ്ങന്നൂർ), കെ.ശ്രീശകുമാർ (കുന്നത്തുനാട്) ആർ.മോഹൻകുമാർ (തിരുവല്ല) വി.ആർ.കെ.ബാബു (കുന്നത്തൂർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

എക്സ്‌പെർട്ട് അഡിഷണൽ മെമ്പറായി ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇൻ-ചാർജ് എസ്.സുരേഷ്‌കുമാറിനെ നാമനിർദ്ദേശം ചെയ്തു. എൻ.എസ്.എസ് കൗൺസിലിലേക്ക് കെ.ശ്രീശകുമാറിനെയും തിരഞ്ഞെടുത്തു. റാന്നി യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ആർ.രാധാകൃഷ്ണനെ ഡയറക്ടർ ബോർഡിലേക്ക് കോ-ഓപ്ട് ചെയ്തു.

ജനാധിപത്യ രീതി

അല്ലെന്ന് ഗണേശ്

ഡയറക്ടർ ബോർഡിൽ നിന്ന് ജനാധിപത്യരീതിയിലല്ല തന്നെ പുറത്താക്കിയതെന്ന് ഗണേശ്‌കുമാർ ആരോപിച്ചു. താലൂക്ക് യൂണിയനിൽ 12 പേരുടെ പിന്തുണ തനിക്കുണ്ട്. ജനറൽ സെക്രട്ടറിയുടെ ഭാഗത്തുനിന്നല്ല എതിർ നീക്കമുണ്ടായത്. ചില ഉദ്യോഗസ്ഥരാണ് പിന്നിലെന്നും പറഞ്ഞു. അതേസമയം, കാലാവധി തീർന്നതിനാലാണ് ഗണേശിനെ ഒഴിവാക്കിയതെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. പിന്തുണ നൽകിയെന്ന് ഗണേശ് പറഞ്ഞ 12 പേർ നിലവിലെ കമ്മിറ്റിക്കാരല്ല.

ജനറൽ സെക്രട്ടറിയെ ആർക്കും തള്ളിപ്പറയാൻ പറ്റില്ല. തള്ളിപ്പറഞ്ഞാൽ അവന്റെ അഡ്രസ് കാണില്ല. വർഷങ്ങളായി ബോർഡിൽ അംഗത്വം കിട്ടാതിരിക്കുന്നവർക്ക് കൊടുക്കണ്ടേ. പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കാം

– ജി. സുകുമാരൻ നായർ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി


Source link
NEWS

Back to top button