മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിലെ കാലാവസ്ഥാ സാഹചര്യങ്ങൾ മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ കണക്കിലെടുത്ത് നേരത്തെ മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിരുന്നത് രണ്ടാക്കി മാറ്റി. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിരുന്നത് എറണാകുളം, തൃശൂർ ജില്ലകൾക്ക് മാത്രമാക്കി ചുരുക്കി. നാളെ എറണാകുളം, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (ഓറഞ്ച് അലർട്ട്) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് നിർദേശം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാദ്ധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.
Source link
NEWS


