NEWS
പത്തനംതിട്ടയുടെ മുഖഛായ മാറ്റുന്ന അബാൻ മേൽപാലം; ജോലികൾ തീർന്നാലും തുറന്നുകിട്ടാൻ മാസങ്ങൾ കാത്തിരിക്കണം

പത്തനംതിട്ട ∙ ജില്ലാ ആസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന അബാൻ മേൽപാലം കോൺക്രീറ്റ് ജോലികൾ തീർന്നാലും പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കാൻ മാസങ്ങൾ കാത്തിരിക്കണം. സമീപനപാത, സർവീസ് റോഡ് എന്നിവയ്ക്കുള്ള സ്ഥലമെടുപ്പ് പൂർത്തിയാകാത്തതാണു കാരണം.തടസ്സങ്ങൾ പലത് മേൽപാലത്തിനോടൊപ്പം സമീപന പാത, സർവീസ് റോഡ് എന്നിവയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കാത്തതാണ് തടസ്സമായത്. മുത്തൂറ്റ് ആശുപത്രിപ്പടി മുതൽ ശ്രീവത്സം ഹോട്ടൽ വരെ 625 മീറ്റർ ദൂരത്തിലാണ് ഇരുവശത്തും റോഡ് നിർമിക്കേണ്ടത്. ഇതിനായി ഒന്നര ഏക്കർ (0.6027 ഹെക്ടർ) സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ആകെ 51 ഭൂമി ഉടമകളാണുള്ളത്. ശ്രീവത്സം ഭാഗത്തെ ഏതാനും ഉടമകൾ മുൻകൂർ സ്ഥലം വിട്ടുകൊടുത്തിരുന്നു. അവിടെ വശം കെട്ടിയുയർത്തി കുറെഭാഗം മണ്ണിട്ടു നികത്തി. പ്രമാണം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വസ്തു ഉടമകൾക്ക് 30 ദിവസത്തെ നോട്ടിസ് നൽകും. അവർ രേഖകൾ ഹാജരാക്കിയ ശേഷമാകും തുടർ നടപടികൾ. ഉടമകളിൽ ചിലർ നാട്ടിൽ ഇല്ലാത്തതും പ്രശ്നമാണ്. 6.88 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാനായി കിഫ്ബി നീക്കിവച്ചിട്ടുള്ളത്. രണ്ട് ദിശയിൽ നിന്നും നിർമാണം നടത്തിവന്ന് കൂട്ടിമുട്ടിക്കുന്ന അവസാന കോൺക്രീറ്റ് നടപടികളാണ് അബാൻ മേൽപാലത്തിൽ പുരോഗമിക്കുന്നത്. നിർമാണം നീണ്ടതിനാൽ കരാറുകാരും പ്രതിസന്ധിയിലാണ്. കമ്പി, സിമന്റ്, മെറ്റിൽ, എം സാൻഡ് തുടങ്ങി നിർമാണ സാമഗ്രികളുടെ വില കൂടിയതും കരാറുകാരെ ബാധിച്ചു.
Source link


