NEWS
ഡൽഹിയിൽ കെട്ടിടം തകർന്ന് വൻ അപകടം; ചിറയിൻകീഴിൽ വടിയെടുത്ത് കെപിസിസി– ഇന്നത്തെ പ്രധാന വാർത്തകൾ

വിദ്യാർഥികൾ താമസിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീണ വലിയ അപകടത്തിനാണ് രാജ്യതലസ്ഥാനം ഇന്നു സാക്ഷ്യം വഹിച്ചത്. വിദ്യാർഥികൾ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന കെട്ടിടം തകർന്നു വീണ് രണ്ടു മരണം സ്ഥിരീകരിച്ചു. നിരവധി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതിനിടെ ചിറയിൽകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതർക്കത്തിലും കയ്യാങ്കളിയിലും കെപിസിസി നടപടിയെടുത്തു. കോൺഗ്രസ് പ്രവർത്തകരായ പാളയം പ്രദീപിനെയും എസ്.സജാദിനെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ച പരന്തൂർ വിമാനത്താവള പദ്ധതിക്ക് പകരമായി രണ്ട് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) ശുപാർശ ചെയ്ത് വിജയ് സർക്കാർ. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകള്:ഡൽഹിയിൽ വിദ്യാർഥികൾ താമസിക്കുന്ന കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒരു മരണം സ്ഥിരീകരിച്ചു. ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. ഡൽഹി സർവകലാശാല സൗത്ത് ക്യാംപസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സത്യനികേതനിൽ ഇന്ന് ഉച്ചയോടെയാണ് ഹോസ്റ്റൽ കെട്ടിടം തകർന്നു വീണത്. ആൺകുട്ടികൾക്കായുള്ള ‘ഹോസ്റ്റൽ ഡെയ്സ്’ (Hostel Daze) എന്ന പിജിയാണ് (PG) തകർന്നു വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതിനോട് ചേർന്നുള്ള മറ്റൊരു കെട്ടിടവും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.കലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ് സ്വദേശി അനില ബേബിക്കെതിരെ (32) കൂടുതൽ കുറ്റങ്ങൾ ചുമത്താൻ പ്രോസിക്യൂഷൻ. നിലവിൽ അഞ്ജന ഹരിയുടെ കൊലപാതകക്കുറ്റത്തിൽ മിൽപിറ്റാസ് പൊലീസാണ് അനിലയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. സാൻഹൊസിൽ ആൻ മേരി മാത്യു കുത്തേറ്റു മരിച്ച സംഭവത്തിലും അനിലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം.
Fashion ⏭️


