ജില്ലാ , ജനറൽ ആശുപത്രികളിൽ സ്പെഷ്യാലിറ്റി വിഭാഗം സേവനങ്ങൾ ഇനി 24 മണിക്കൂറും

കെ മുരളീധരൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഓരോ ആശുപത്രിയിൽ സേവനം ഉറപ്പാക്കും. ഇത് പിന്നീട് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.
മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ഇതോടെ ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കും. ശസ്ത്രക്രിയകൾ ഉൾപ്പെടെ ജില്ലാ ജനറൽ ആശുപത്രികളിൽ രാത്രികാലങ്ങളിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളേജുകളിലെ അമിതമായ തിരക്ക് നിയന്ത്രിക്കാനാകും.
രോഗികൾക്ക് ചികിത്സ,മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീ സൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂർ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ് അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ. ഷിനു കെ.എസിനെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു. സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയാണ് 24 മണിക്കൂറും സ്!*!പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്നത്. ഇതിനായി ആവശ്യമായ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കും.
ആശുപത്രികളിൽ ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സ്ഥാപനങ്ങളുമായും ഏകോപനം നടത്തി സമയബന്ധിതമായി പദ്ധതി നടപ്പാക്കാനും പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി.
RELATED TOPICS: SPECIALITY SERVICES, KERALA HOSPITALS, DISTRICT HOSPITALS, K MURALEEDHARAN, GENERAL HOSPITAL
Read News ⏭️


