NEWS

തൃക്കാക്കര  ഭാരത്  മാതാ  കോളേജിലെ  മോർഫിംഗ് കേസ്; അന്വേഷണത്തിനായി എസ്‌ഐടി രൂപീകരിച്ചു

ശ്രീഹരി

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിംഗ് പരാതിയിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു. കോളേജിലെ അദ്ധ്യാപികമാരുടെയും വിദ്യാർത്ഥിനികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമ കൂട്ടായ്മകളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. സൈബർ പൊലീസ് ഉദ്യോഗസ്ഥരും എസ്‌ഐടിയുടെ ഭാഗമാവും. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

സംഭവത്തിൽ രണ്ടാം വർഷ ബി.ബി.എ ലോജിസ്റ്റിക്സ് വിദ്യാർത്ഥിയും കോളേജിലെ കെ.എസ്.യു മീഡിയാ സെൽ കൺവീനറുമായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ശ്രീഹരി അറസ്റ്റിലായിരുന്നു. അദ്ധ്യാപികമാരുടെ ചിത്രങ്ങളാണ് കൂടുതലായും മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. 2025 മുതൽ ഇത് തുടങ്ങിയെങ്കിലും അടുത്തിടെ ഒരു സഹപാഠിയുടെ ചിത്രം മറ്റ് വിദ്യാർത്ഥികൾ കണ്ടതോടെയാണ് സംഭവം പുറത്തായത്. കോളേജിൽ ആഘോഷപരിപാടികൾ നടക്കുമ്പോൾ അദ്ധ്യാപികമാരുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ ശ്രീഹരി മൊബൈലിൽ രഹസ്യമായി പകർത്തും. തുടർന്ന് മോർഫ് ചെയ്ത് ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുകയായിരുന്നു.

നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചിത്രങ്ങൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴി ശ്രീഹരി പണം വാങ്ങി വിറ്റതിന്റെ തെളിവുകളും കണ്ടെത്തിയതായാണ് വിവരം.

ശ്രീഹരിക്ക് പുറമെ മറ്റ് വിദ്യാർത്ഥികൾക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കോളേജിലെ വിദ്യാർത്ഥികൾ ആരോപിക്കുന്നു. റാക്കറ്റിൽ മറ്റ് കണ്ണികളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഡിജിറ്റൽ തെളിവുകൾ പൂർണമായി ശേഖരിച്ചതിനുശേഷം വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.

English Summary

A Special Investigation Team (SIT) has been formed to investigate a morphing complaint at Thrikkakara Bharat Mata College. Obscene morphed images and videos of female teachers and students were circulated on social media. Student Sreehari was arrested for creating and distributing these, allegedly selling them. Police suspect a larger racket, with more arrests anticipated.

Read News ⏭️

Back to top button