NEWS

‘സജാദിന്റെ വീട്ടിലുണ്ടായിരുന്നവരാണ് ആദ്യം പ്രകോപിപ്പിച്ചത്, പൊലീസിൽ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു’

രമ്യ ഹരിദാസ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽതല്ലുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രമ്യ ഹരിദാസ് എംഎൽഎ. സ്‌നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചതിനാലാണ് പോയത്. അവിടെ കൂടിയിരുന്ന പ്രവർത്തകരുടെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎൽഎ.

‘ബാങ്ക് തിര‌ഞ്ഞെടുപ്പ് നടന്ന സമയത്ത് കിഴുവില്ലം പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ രണ്ട് സംഘങ്ങളായി തിരിഞ്ഞ് മത്സരിച്ചു. കെപിസിസിയിൽ പരാതി ലഭിച്ചതോടെ സംഘടന ചുമതലയുള്ള നെയ്യാറ്റിൻകര സനൽ വിളിച്ച് പറഞ്ഞതിനാൽ വിശ്വനാഥൻ നായർ എന്ന ഡിസിസി ഭാരവാഹിയെയും ബ്ലോക്ക് പ്രസിഡന്റ് അഭയനെയും വിളിച്ച് സംസാരിച്ചു.

ഒരു വിട്ടുവീഴ്‌ചയും ചെയ്യാത്ത രീതിയിലായിരുന്നു അവരുടെ സംസാരം. രണ്ട് സംഘം പ്രവർത്തകരും തിരഞ്ഞെടുപ്പിന് ഉൾപ്പെടെ ഒപ്പം നിന്നവരാണ്. അതിനാൽ രണ്ട് പക്ഷവും ചേരുന്നില്ലെന്ന് ഞാൻ തീരുമാനിച്ചു. തുടർന്നാണ് വാട്‌സാപ്പിൽ എന്നെക്കുറിച്ച് വളരെ മോശമായ അപവാദ പ്രകടനങ്ങൾ നടത്താൻ തുടങ്ങിയത്. പുറത്ത് പറയാൻ പറ്റാത്ത വാക്കുകളാണ് സജിത്ത് എന്നയാൾ ഉൾപ്പെടെ പറയുന്നത്. ഇതേക്കുറിച്ച് ആഭ്യന്തര മന്ത്രിയോടും ഷാഫി പറമ്പിൽ എംപിയോടും പരാതി പറഞ്ഞതാണ്.

വിശ്വനാഥനും സജിത്തും പറഞ്ഞതിനാലാണ് ഇങ്ങനെ ചെയ്‌തതെന്ന് സജാദ് സമ്മതിച്ചു. ശേഷമാണ് വീട്ടിലേക്ക് ക്ഷണിച്ചത്. ഭാര്യയും രണ്ട് മക്കളും മാത്രമേ അവിടെയുള്ളു എന്നുപറഞ്ഞ് സ്‌നേഹത്തോടെ വിളിച്ചതാണ്. റോഡിലെ സിസിടിവി പരിശോധിച്ചാൽ നിങ്ങൾക്കിത് കാണാനാകും. അവിടെ എത്തിയപ്പോഴാണ് ഇത്രയും പ്രവർത്തകരെ കണ്ടത്. ഇതിന് പിന്നിൽ മാസങ്ങളായുള്ള ആസൂത്രണമുണ്ട്.എന്റെ ഒപ്പമുണ്ടായിരുന്നത് സ്റ്റാഫുകൾ മാത്രമാണ്. സജാദിന്റെ മകളോട് വാട്‌സാപ്പ് സന്ദേശം വായിക്കാൻ പറഞ്ഞിട്ടില്ല.

ബാങ്കിൽ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് ഞാൻ വരുന്നതിന് മുമ്പുള്ള കാലത്താണ്. അതിൽ എന്റെ പേര് വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. ഈ വിഷയം മാദ്ധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവന്ന് വലിയൊരു പ്രശ്‌നമാക്കേണ്ട എന്നാണ് ഞാൻ ആദ്യം കരുതിയത്. സജാദിന്റെ വീട്ടിൽ എട്ടുപേരോളം ഉണ്ടായിരുന്നു. അവരെല്ലാം മദ്യപിച്ചിട്ടാണോ എത്തിയതെന്ന് സംശയമുണ്ട്. ഇങ്ങോട്ട് പ്രകോപനമുണ്ടായപ്പോഴാണ് മർദനത്തിലേക്ക് നീങ്ങിയത്’ – രമ്യ ഹരിദാസ് പറഞ്ഞു.

English Summary

MLA Ramya Haridas has spoken about the Chirayinkeezhu Congress clash, alleging that she was invited to a residence and faced provocation from party workers there. She said the dispute was linked to a cooperative bank election and claimed that defamatory WhatsApp messages had been circulated about her. Ramya also alleged that the confrontation was planned in advance.
RELATED TOPICS: RAMYA HARIDAS, CHIRAYINKEEZHU CONGRESS CLASH, RAMYA HARIDAS STATEMENT, KERALA CONGRESS CONFLICT, CHIRAYINKEEZHU

Read News ⏭️

Back to top button