കെ.എ.എസ് നിയമന പ്രതിസന്ധി: പിന്നിൽ ചീഫ് സെക്രട്ടറി തല സമിതിയുടെ ഒളിച്ചു കളി

കൊച്ചി: തസ്തികകളില്ലെന്ന പേരിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരന് ഉൾപ്പെടെ നിയമം വൈകുമ്പോഴും, കെ.എ.എസിന് ലഭിക്കേണ്ട തസ്തികകളുടെ എണ്ണം നിർണയിക്കാനുള്ള കേഡർ തസ്തിക നിർണയത്തിൽ ഐ.എ.എസ് തലപ്പത്ത് അനാസ്ഥ. ഇതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ച് പത്ത് മാസമായിട്ടും ഒരു യോഗം പോലും ചേർന്നിട്ടില്ല.
കെ.എ.എസ് സ്‌പെഷ്യൽ റൂൾസ് പ്രകാരം അഞ്ച് വർഷത്തിലൊരിക്കൽ കേഡറിന്റെ ആൾബലം പുനർ നിർണയിച്ച് തസ്തികകൾ കണക്കാക്കി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. 2020ന് ശേഷം നടത്തേണ്ട അവലോകനം ഇതു വരെ പൂർത്തിയാകാത്തതിനാൽ തസ്തികകളുടെ എണ്ണം സർക്കാരിന് നിശ്ചയിച്ചിക്കാനായിട്ടില്ല. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഏഴു മാസം കഴിഞ്ഞിട്ടും നിയമനം നടക്കാത്തതിന് ഇതാണ് കാരണം.ഒരു വർഷമാണ് പട്ടികയുടെ കാലാവധി. മെയിൻ ലിസ്റ്റിൽ 61 പേരുണ്ട്.
29 സർക്കാർ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളുടെ പത്ത് ശതമാനം കെ.എ.എസിനായി മാറ്റി വയ്‌ക്കണമെന്നാണ് വ്യവസ്ഥ. ഇതിനായി 2025 ഒക്ടോബർ നാലിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചിരുന്നു. പൊതു ഭരണ, ധനകാര്യ, റവന്യൂ, ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറിമാരാണ് സമിതി അംഗങ്ങൾ. റാങ്ക് ഹോൾഡർമാഉടെ പരാതി പരിഗണിച്ച് തീരുമാനമെടുക്കാൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടും നടപടിയില്ല.
നൂറിലേറെ
ഒഴിവുകൾ
നിലവിലെ വിജ്ഞാപനത്തിൽ 31 ഒഴിവുകളാണ് കണക്കാക്കിയിരിക്കുന്നത്. കേഡർ അവലോകനം പൂർത്തിയാക്കിയാൽ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാവും. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളനുസരിച്ച് നൂറോളം ഒഴിവുകൾ നിലവിലുണ്ട്


