NEWS
സുനിലിനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്താനാകാതെ വനംവകുപ്പ്; ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയും വിഫലം

കുറ്റ്യാടി (കോഴിക്കോട്) ∙ ശനിയാഴ്ച വിലങ്ങാട് വായാട് ഉന്നതിയിലെ വി.സി.സുനിൽ (40) കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച നെല്ലിപ്പുഴ പ്രദേശത്ത് കാട്ടുപോത്തുകളെ കണ്ടെത്താൻ വനംവകുപ്പ് ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിൽ വിഫലം. പെരുവണ്ണാമൂഴി, കുറ്റ്യാടി, താമരശേരി റേഞ്ച് പരിധിയിലുള്ള 50 റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് വ്യാപക തിരച്ചിൽ നടത്തിയത്. ഇരുൾ വീഴും വരെ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും സുനിലിനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല.ആളുകളെ കണ്ടതോടെ കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് വനംവകുപ്പ്. മൂന്നു കാട്ടുപോത്തുകളാണ് പ്രദേശത്ത് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. സുനിലിനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്തുന്നതുവരെ തിരച്ചിൽ വരും ദിവസവും തുടരുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.പ്രശാന്ത് പറഞ്ഞു. അതുവരെ ആർആർടി ഉൾപ്പെടെയുള്ള വനപാലക സംഘം പ്രദേശത്ത് ക്യാംപ് ചെയ്യും.
Fashion ⏭️


