NEWS

കാവ്യയുടെ ആഡംബര കാറിൽ സഹപ്രവർത്തകർക്ക് സംശയം; അധ്യാപന ജീവിതം മറയാക്കി കൂട്ടുകാരികളുടെ ലഹരിക്കച്ചവടം


കോഴിക്കോട് ∙ ബിആര്‍സിക്കു കീഴില്‍ വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്ന കീര്‍ത്തന ലഹരിക്കച്ചവടം നടത്തിയത് അധ്യാപികയെന്ന സല്‍പേര് മറയാക്കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹപ്രവര്‍ത്തകയും ഉറ്റ കൂട്ടുകാരിയുമായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് വടകര പൊലീസ് റിസ്വാന്‍‌ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെ കുറിച്ചുള്ള സൂചന കിട്ടിയത് റിസ്വാൻ വഴിയാണ്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കീര്‍ത്തനയുടെ അക്കൗണ്ട് വഴി പണം സ്വീകരിച്ചാണു കച്ചവടമെന്നു കണ്ടെത്തുകയായിരുന്നു.പേരാമ്പ്ര ബിആര്‍സിക്കു കീഴിലെ താല്‍ക്കാലിക കായിക അധ്യാപികയാണ് കീർത്തന. വിവിധ സ്കൂളുകളില്‍ പലദിവസങ്ങളിലായി എത്തി കുട്ടികള്‍ക്കു പരിശീലനം നല്‍കുന്ന രീതിയിലായിരുന്നു ജോലി. ഇതു മറയാക്കിയായിരുന്നു ലഹരി വില്‍പന. എംഎ സൈക്കോളജി കഴിഞ്ഞ കാവ്യ ബിആര്‍സിക്കു കീഴിലെ ചെറൂവാളൂര്‍ സര്‍ക്കാര്‍ എല്‍പി. സ്കൂളിനോടു ചേര്‍ന്നുള്ള ഓട്ടിസം സ്കൂളിലെ അധ്യാപികയായിരുന്നു. ആഴ്ചയില്‍ മുന്ന് ദിവസമായിരുന്നു കാവ്യയ്ക്ക് ജോലി. 2016 മുതല്‍ സ്പെഷ്യല്‍ ഏജുക്കേറ്ററായി ജോലി ചെയ്യുകയാണ് കാവ്യ. രണ്ടു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ കാവ്യക്ക് കോഴിക്കോട് ജില്ലയിലെ 15 ബിആര്‍സികളില്‍ നിന്നുള്ള അധ്യാപകർ പിരിവെടുത്ത് സഹായിച്ചിരുന്നു. എന്നാല്‍ അടുത്തിടെ വില കൂടിയ ആഡംബര കാര്‍ കാവ്യ വാങ്ങി. വിദേശത്ത് ജോലി നോക്കുന്ന സഹോദരന്‍റെ വാഹനമാണന്നായിരുന്നു കാവ്യ നല്‍കിയ വിശദീകരണം.


Fashion ⏭️

Back to top button