HEALTH

ചികിത്സ മാത്രം പോരാ, കാഴ്ചപ്പാടും മാറട്ടെ!


“എന്തിനാണ് അവൻ അങ്ങനെ ചെയ്തത്?”ഒരു ആത്മഹത്യയെക്കുറിച്ച് കേൾക്കുമ്പോൾ നമ്മൾ പലപ്പോഴും ആദ്യം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും. ഒരുപക്ഷേ, ആ ചോദ്യം നമുക്കൊന്ന് മാറ്റാം. “അവൻ എന്തിലൂടെയായിരിക്കും കടന്നുപോയത്?” ഒരു ചെറിയ മാറ്റം മാത്രമാണത്. പക്ഷേ അതിലൂടെ ഒരുപക്ഷേ, ആത്മഹത്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറിത്തുടങ്ങാം. ആത്മഹത്യയെക്കുറിച്ച് നമുക്ക് ഒരുപാട് മുൻവിധികളുണ്ട്. “ദുർബലനായതുകൊണ്ടാണ്.” “ജീവിതത്തിൽ എല്ലാം ഉണ്ടായിരുന്നില്ലേ?” “കുടുംബത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചുകൂടായിരുന്നോ?” “ശ്രദ്ധ നേടാനുള്ള ശ്രമമായിരിക്കും.” പക്ഷേ, ഒരു മനുഷ്യന്റെ ഉള്ളിൽ നടക്കുന്ന പോരാട്ടം പുറത്തുനിന്ന് എപ്പോഴും കാണാനാവില്ല. ചില വേദനകൾക്ക് മുറിവുകളില്ല. ചില കരച്ചിലുകൾക്ക് ശബ്ദമില്ല. ചില സഹായാഭ്യർത്ഥനകൾ വാക്കുകളായി പോലും പുറത്തുവരില്ല. അതുകൊണ്ടുതന്നെ ആത്മഹത്യയെക്കുറിച്ചുള്ള നമ്മുടെ സംഭാഷണം വിധിക്കുന്നതിൽ നിന്ന് മനസ്സിലാക്കുന്നതിലേക്കും, കുറ്റപ്പെടുത്തുന്നതിൽ നിന്ന് കേൾക്കുന്നതിലേക്കും മാറേണ്ടതുണ്ട്. ഈ വർഷത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ പ്രമേയം “Changing the Narrative on Suicide” എന്നാണ്. ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അപമാനബോധവും നിശ്ശബ്ദതയും മാറ്റി, കൂടുതൽ തുറന്നും കരുണയോടെയും സംസാരിക്കണമെന്നാണ് ഈ സന്ദേശം നമ്മോട് ആവശ്യപ്പെടുന്നത്. “Start the Conversation” -സംഭാഷണം ആരംഭിക്കുക എന്നതാണ് ഈ വർഷത്തെ ആഹ്വാനം. ഒരുപക്ഷേ, ആ സംഭാഷണം വളരെ ലളിതമായ ഒരു ചോദ്യത്തിൽ നിന്ന് തുടങ്ങാം. “എന്തുപറ്റി?” നമ്മുടെ ചുറ്റുമുള്ള ഒരാൾ പെട്ടെന്ന് മാറുന്നത് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. എപ്പോഴും സംസാരിച്ചിരുന്ന ഒരാൾ മിണ്ടാതാകുന്നു. സുഹൃത്തുക്കളിൽ നിന്ന് അകന്നുനിൽക്കുന്നു. ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുന്നു. നിരാശയെക്കുറിച്ച് ആവർത്തിച്ച് സംസാരിക്കുന്നു. “ഇനി ഒന്നിനും അർഥമില്ല” എന്ന തരത്തിലുള്ള വാക്കുകൾ പറയാൻ തുടങ്ങുന്നു. നമ്മൾ ചിലപ്പോൾ പറയും: “അവന്റെ സ്വഭാവം മാറിയല്ലോ.” പകരം, ഒന്ന് നിർത്തി ചോദിച്ചാലോ? “എന്തുപറ്റി?” അത്രയും മാത്രം. അത് ഒരു പ്രശ്നത്തിനുള്ള പരിഹാരമാകണമെന്നില്ല. പക്ഷേ, തന്റെ ഉള്ളിലെ വേദന തുറന്നുപറയാനുള്ള ഒരു വാതിൽ ഒരാൾക്ക് മുന്നിൽ തുറന്നുകൊടുക്കാൻ അതിന് കഴിഞ്ഞേക്കാം. ചിലപ്പോൾ “ഞാൻ കേൾക്കാം” എന്ന വാക്ക്, “എല്ലാം ശരിയാകും” എന്ന ഉപദേശത്തേക്കാൾ വലിയ ആശ്വാസമായേക്കാം. എല്ലാ പ്രശ്നങ്ങൾക്കും നമുക്ക് ഉടൻ പരിഹാരം നൽകാൻ കഴിയണമെന്നില്ല. ചിലപ്പോൾ ഒരാളുടെ കൂടെ കുറച്ചുനേരം ഇരിക്കുക, അയാൾ പറയുന്നത് ഇടയ്ക്ക് തടസ്സപ്പെടുത്താതെ കേൾക്കുക, “നീ ഒറ്റക്കല്ല” എന്ന് തോന്നിപ്പിക്കുക അത്രയും തന്നെ വലിയൊരു സഹായമായേക്കാം. ചികിത്സക്കപ്പുറമുള്ള ഒരു കഥവിഷബാധയെത്തുടർന്ന് ആശുപത്രിയിലെത്തുന്ന ഒരാളെ കാണുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് സ്വാഭാവികമായും ഒരു ചോദ്യം തന്നെയാണ്: “എന്താണ് ഈ മനുഷ്യനെ ഇത്രയും വേദനയിലേക്ക് എത്തിച്ചത്?” മരുന്നുകളുടെ അമിത ഉപയോഗം, എലി വിഷം, കീടനാശിനികൾ തുടങ്ങിയ വിഷവസ്തുക്കൾ ഉൾപ്പെട്ട ആത്മഹത്യാശ്രമങ്ങളിൽ, ആദ്യം ചെയ്യേണ്ടത് തീർച്ചയായും ജീവൻ രക്ഷിക്കാനുള്ള അടിയന്തര ചികിത്സയാണ്. ശരീരത്തിലെത്തിയ വിഷവസ്തു എന്താണ്, അത് എങ്ങനെ ബാധിച്ചേക്കാം, എന്ത് ചികിത്സ വേണം, എത്രനേരം നിരീക്ഷണം ആവശ്യമാണ് ഇതെല്ലാം പ്രധാനമാണ്. ഒരു വിഷവസ്തുവിന്റെ ശരീരത്തിലെ സ്വാധീനം മനസ്സിലാക്കാനും അതിനെ ചികിത്സിക്കാനും ശാസ്ത്രീയമായ മാർഗങ്ങളുണ്ട്. പക്ഷേ, ആ വിഷവസ്തുവിലേക്ക് ഒരാളെ എത്തിച്ച വേദനയെ മനസ്സിലാക്കാൻ ശാസ്ത്രത്തോടൊപ്പം സംഭാഷണവും വേണം. ഒരു രോഗിയുടെ ശരീരത്തെ അപകടത്തിൽ നിന്ന് രക്ഷിക്കുക ചികിത്സയുടെ അനിവാര്യമായ ഭാഗമാണ്. പക്ഷേ, ആ മനുഷ്യനെ വീണ്ടും ജീവിതത്തിലേക്ക് ചേർത്തുനിർത്താൻ എന്താണ് വേണ്ടതെന്ന് തിരിച്ചറിയുന്നതും അത്രതന്നെ പ്രധാനമാണ്. അവിടെയാണ് വിഷബാധയുടെ ചികിത്സ ഒരു അടിയന്തര ചികിത്സാ സാഹചര്യത്തിൽ നിന്ന് ഒരു മനുഷ്യന്റെ കഥയിലേക്ക് മാറുന്നത്. ചികിത്സ കഴിഞ്ഞാൽ എല്ലാം കഴിഞ്ഞോ?ഒരു ആത്മഹത്യാശ്രമത്തിനു ശേഷം ശാരീരികമായി അപകടനില തരണം ചെയ്ത് ഒരാൾ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ, നമ്മൾ കരുതിയേക്കാം “ഇനി പ്രശ്നമൊന്നുമില്ല.” പക്ഷേ യഥാർത്ഥത്തിൽ, അവിടെ നിന്നാണ് മറ്റൊരു പ്രധാന ഘട്ടം തുടങ്ങുന്നത്. വീട്ടിലെ അന്തരീക്ഷം എങ്ങനെയാണ്? കുറ്റപ്പെടുത്തലാണോ, പിന്തുണയാണോ? അയാൾക്ക് സംസാരിക്കാൻ ആരെങ്കിലും ഉണ്ടോ? ആവശ്യമായ തുടർചികിത്സയും മാനസികാരോഗ്യ സഹായവും ലഭിക്കുന്നുണ്ടോ? “ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുത്” എന്ന് പറയുന്നതിന് മുമ്പ്, “നിനക്ക് എന്താണ് സംഭവിച്ചത്?” എന്ന് ചോദിക്കാൻ നമുക്ക് കഴിയണം. ഒരു ആത്മഹത്യാശ്രമത്തെ ജീവിതകാലം മുഴുവൻ പതിഞ്ഞുനിൽക്കുന്ന ഒരു “കുറ്റം” പോലെ കാണാതെ, സഹായവും പിന്തുണയും ആവശ്യമായ ഒരു ഗുരുതര പ്രതിസന്ധിയായി കാണണം. ശരീരം സുഖപ്പെടുന്നത് ചികിത്സയുടെ ഒരു ഭാഗമാണ്. മനസ്സിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതും അതിന്റെ ഭാഗമാണ്. “അവന് എല്ലാം ഉണ്ടായിരുന്നില്ലേ?”ആത്മഹത്യയ്ക്ക് ശേഷം നമ്മൾ പലപ്പോഴും കേൾക്കുന്ന മറ്റൊരു ചോദ്യമാണിത്. നല്ല ജോലി ഉണ്ടായിരുന്നില്ലേ? നല്ല കുടുംബമില്ലായിരുന്നോ? സാമ്പത്തികമായി വലിയ പ്രശ്നങ്ങളൊന്നുമില്ലായിരുന്നല്ലോ? അവൻ സന്തോഷവാനായിരുന്നില്ലേ? പക്ഷേ, ജീവിതത്തിലെ സൗകര്യങ്ങളും മനസ്സിലെ സമാധാനവും ഒരേ കാര്യമല്ല. നമ്മൾ ഒരാളുടെ പുറംലോകം മാത്രമാണ് കാണുന്നത്. അയാളുടെ ഉള്ളിൽ നടക്കുന്ന സംഭാഷണം കേൾക്കുന്നില്ല. അതുകൊണ്ട് ആത്മഹത്യയെ “സ്വാർഥമായ തീരുമാനം”, “ഭീരുത്വം”, “ശ്രദ്ധ നേടാനുള്ള ശ്രമം” എന്നിങ്ങനെ എളുപ്പത്തിൽ വിശേഷിപ്പിക്കുന്നത് ആ വ്യക്തിയുടെ വേദനയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കില്ല. പകരം ചോദിക്കാം: “അയാൾക്ക് എപ്പോഴാണ് സഹായം ആവശ്യമായി വന്നത്?” ചോദിക്കാൻ പേടിക്കേണ്ട“നിനക്ക് ആത്മഹത്യയെക്കുറിച്ച് ചിന്ത വന്നിട്ടുണ്ടോ?” ഈ ചോദ്യം ചോദിക്കാൻ പലർക്കും പേടിയാണ്. എന്നാൽ, ഒരാളുടെ വിഷമത്തെക്കുറിച്ച് നേരിട്ട്, കരുണയോടെ ചോദിക്കുന്നത് അവന്റെ മനസ്സിൽ അത്തരമൊരു ചിന്ത ഉണ്ടാക്കുമെന്ന ധാരണ ശരിയല്ല. മറിച്ച്, സുരക്ഷിതമായ ഒരു സംഭാഷണത്തിന് അത് തുടക്കമാകാം. ഒരാൾ അസാധാരണമായി വിഷമിക്കുന്നതായി തോന്നിയാൽ ചോദിക്കാം: “നിനക്ക് സുഖമാണോ?” അയാൾ സംസാരിക്കാൻ തയ്യാറാണെങ്കിൽ കേൾക്കാം. ഉടൻ ഉപദേശം നൽകാതെ കേൾക്കാം. “ഇതൊക്കെ എല്ലാവർക്കും ഉണ്ടാകും” എന്ന് പറഞ്ഞ് അവന്റെ വേദന ചെറുതാക്കാതിരിക്കാം. കൂടുതൽ സഹായം ആവശ്യമാണെന്ന് തോന്നുന്നുവെങ്കിൽ, വിശ്വസിക്കുന്ന കുടുംബാംഗങ്ങളിലേക്കോ സുഹൃത്തുക്കളിലേക്കോ മാനസികാരോഗ്യ വിദഗ്ധരിലേക്കോ എത്താൻ സഹായിക്കാം. സഹായം തേടുന്നത് ദൗർബല്യമല്ല. സ്വന്തം ജീവിതത്തെ വീണ്ടും പിടിച്ചുനിർത്താനുള്ള ധൈര്യമാണ്. ആത്മഹത്യാ പ്രതിരോധം ആശുപത്രിയിൽ മാത്രം നടക്കുന്നതല്ലആത്മഹത്യാ പ്രതിരോധം ഒരു ബോധവൽക്കരണ ദിനത്തിലോ ആശുപത്രിയിലെ അടിയന്തര ചികിത്സയിലോ അവസാനിക്കുന്ന ഒന്നല്ല. അത് വീട്ടിൽ തുടങ്ങാം. ഒരു സുഹൃത്തിന്റെ ഫോൺകോൾ വഴി തുടങ്ങാം. ഒരു അധ്യാപകന്റെ ശ്രദ്ധയിൽ നിന്ന് തുടങ്ങാം. ജോലിസ്ഥലത്തെ ഒരു സഹപ്രവർത്തകന്റെ ആത്മാർത്ഥമായ ചോദ്യത്തിൽ നിന്ന് തുടങ്ങാം. “എങ്ങനെയുണ്ട്?” എന്ന് ശരിക്കും അറിയാൻ ആഗ്രഹിച്ച് ചോദിക്കുന്ന ഒരാളിൽ നിന്ന് തുടങ്ങാം. മാനസികാരോഗ്യത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചും തുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക, ആവശ്യമായ സമയത്ത് സഹായം തേടുന്നത് സ്വാഭാവികമാക്കുക, ഒരാളെ ഒറ്റപ്പെടുത്താതെ കൂടെ നിൽക്കുക ഇവയെല്ലാം ആത്മഹത്യാ പ്രതിരോധത്തിന്റെ ഭാഗമാണ്. നമ്മുടെ വാക്കുകൾക്കും ഉത്തരവാദിത്തമുണ്ട് ആത്മഹത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷത്തെ സെൻസേഷണൽ ആക്കേണ്ടതില്ല. സംഭവത്തിന്റെ രീതിയെയും വിശദാംശങ്ങളെയുംക്കാൾ സഹായം ലഭിക്കുന്ന വഴികളെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചും സംസാരിക്കാം. കാരണം നമ്മൾ എഴുതുന്നതും പറയുന്നതും കേൾക്കുന്ന മറ്റൊരാൾ അതേസമയം സമാനമായൊരു വേദനയിലൂടെ കടന്നുപോകുന്നുണ്ടാകാം. ഒരു വാക്ക് ഒരാളെ കൂടുതൽ ഒറ്റപ്പെടുത്താനും കഴിയും. അതേ വാക്ക് അയാൾക്ക്, “എന്നെ ആരെങ്കിലും മനസ്സിലാക്കുന്നുണ്ട്” എന്ന തോന്നലും നൽകാം. മനോഭാവം മാറ്റേണ്ടത് നമ്മളാണ് ഒരുപക്ഷേ, ആത്മഹത്യയെക്കുറിച്ചുള്ള നമ്മുടെ കഥ മാറ്റേണ്ടത് വലിയ വാക്കുകളിലൂടെയല്ല. നമ്മൾ ചോദിക്കുന്ന ചെറിയ ചോദ്യങ്ങളിൽ നിന്നായിരിക്കാം. “അവൻ എന്തിനാണ് അങ്ങനെ ചെയ്തത്?” എന്നതിന് പകരം, “അവൻ എന്തിലൂടെയായിരിക്കും കടന്നുപോയത്?” എന്ന് ചോദിക്കാം. “അവൾക്ക് എന്തായിരുന്നു കുറവ്?” എന്നതിന് പകരം, “അവൾക്ക് എന്ത് സഹായമാണ് ആവശ്യമായിരുന്നത്?” എന്ന് ചിന്തിക്കാം. ഒരു മനുഷ്യന്റെ വേദനയെ ദൗർബല്യമായി കാണാതെ, സഹായം ആവശ്യമായ ഒരു നിമിഷമായി കാണാൻ ശ്രമിക്കാം. ഇതാണ് “Changing the Narrative on Suicide” നമ്മോട് പറയുന്നത് ആത്മഹത്യയെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതല്ല നമ്മെ സുരക്ഷിതരാക്കുന്നത്. വിധിക്കാതെ സംസാരിക്കാനും, കേൾക്കാനും, ആവശ്യമുള്ളപ്പോൾ സഹായത്തിലേക്ക് കൈപിടിച്ചുനടത്താനും കഴിയുന്ന ഒരു അന്തരീക്ഷമാണ് നമുക്ക് സൃഷ്ടിക്കേണ്ടത്. അതിനായി ചിലപ്പോൾ വലിയ കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല. നമുക്ക് ചുറ്റുമുള്ള ഒരാളോട് ആത്മാർത്ഥമായി ചോദിക്കാം: “എങ്ങനെയുണ്ട്?” പിന്നെ, ആ ഉത്തരത്തിനായി കുറച്ചുസമയം മാറ്റിവെക്കാം. വേദന തുറന്നുപറയുന്ന ഒരാളെ ഉടൻ ഉപദേശിക്കാതെ കേൾക്കാം. സഹായം തേടുന്ന ഒരാളെ കളിയാക്കാതെ, കുറ്റപ്പെടുത്താതെ, കൂടെ നിൽക്കാം. ആവശ്യമെങ്കിൽ കുടുംബത്തിലേക്കോ സുഹൃത്തുക്കളിലേക്കോ വിദഗ്ധ സഹായത്തിലേക്കോ എത്താൻ കൈത്താങ്ങാകാം. ഒരു ആത്മഹത്യാശ്രമത്തെ ജീവിതത്തിന്റെ അവസാന അധ്യായമായി മാത്രം കാണാതെ, വീണ്ടും എഴുതിത്തുടങ്ങാവുന്ന ഒരു അധ്യായമായി കാണാൻ കഴിയണം. ഒരുപക്ഷേ, നമ്മൾ ചോദിക്കുന്ന ഒരു ചെറിയ ചോദ്യം “എന്തുപറ്റി?” ഒരു മനുഷ്യന് താൻ ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയാനുള്ള ഒരു നിമിഷമായേക്കാം. അതുകൊണ്ട് ഈ ആത്മഹത്യാ പ്രതിരോധ ദിനത്തിൽ, നമുക്ക് മനോഭാവം മാറ്റാം. നിശ്ശബ്ദതയിൽ നിന്ന് സംഭാഷണത്തിലേക്ക്. വിധിയിൽ നിന്ന് മനസ്സിലാക്കലിലേക്ക്. ഒറ്റപ്പെടലിൽ നിന്ന് കൂട്ടായ്മയിലേക്ക്. നിരാശയിൽ നിന്ന് പ്രതീക്ഷയിലേക്ക്. കാരണം ചില കഥകൾ അവസാനിക്കേണ്ടതല്ല. ചിലപ്പോൾ, ഒരാൾ കൂടെ നിൽക്കുക മാത്രം മതി – അടുത്ത അധ്യായം എഴുതിത്തുടങ്ങാൻ…(ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ക്ലിനിക്കൽ ഫാർമസിസ്റ്റാണ് ലേഖിക)


Life Style ⏭️

Back to top button