കാലിഫോർണിയയിലെ കൊലപാതകം; മൃതദേഹങ്ങൾ ഈയാഴ്ച നാട്ടിലെത്തിച്ചേക്കും

തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന ഹരിയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ ഈയാഴ്ച അവസാനത്തോടെ നാട്ടിലെത്തിച്ചേക്കും. വ്യാഴാഴ്ച പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാകും. എംബസിയിലെ നടപടികൾ വെള്ളിയാഴ്ചയോടെ പൂർത്തിയാക്കാനാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അഞ്ജനയുടെ ബന്ധുക്കളെ അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല. ജോലി നഷ്ടപ്പെട്ടതും വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞതും അനിലയെ മാനസികമായി അസ്വസ്ഥയാക്കിയിരുന്നുവെന്നാണ് ബന്ധുക്കളിൽനിന്ന് ലഭിക്കുന്ന സൂചന. അനിലയെ സാൻഹോസെ സൈക്കിക് ജയിലിലേക്ക് മാറ്റിയെന്നാണ് വിവരം.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് തൃശൂർ മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെ മകൾ അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവും അമേരിക്കയിൽ കൊല്ലപ്പെട്ടത്. അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആൻ മേരിയെ ഫ്‌ളാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. മന്ത്രി ഒ.ജെ. ജനീഷ് ഇന്നലെ അഞ്ജനയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ കുടുംബവുമായി ബന്ധപ്പെട്ട് മൃദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.


