പ്രതിപക്ഷ ഉപനേതാവ് കെണി മുറുകുന്നു

തിരുവനന്തപുരം: സംയുക്ത നിയമസഭ കക്ഷിയോഗം ചേരണമെന്ന സി.പി.എം ആവശ്യം സി.പി.ഐ തള്ളിയതോടെ, പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച തർക്കം ഇടതുമുന്നണിയിലെ പ്രതിസന്ധി രൂക്ഷമാക്കി. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം നടത്താനുള്ള സി.പി.ഐ തീരുമാനം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് സി.പി.എമ്മിന്റെ ആശങ്ക. മുന്നണിയിലെ തർക്കം രൂക്ഷമാകുന്നതിനെ ആർ.ജെ.ഡിയും ഐ.എൻ.എല്ലും വിമർശിച്ചു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച തർക്കം നിയമസഭ കക്ഷിയോഗം ചേരുന്നതിന് തടസമാകരുതെന്ന് സി.പി.എം അഭ്യർത്ഥിച്ചിരുന്നു. തീരുമാനമാകാതെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സി.പി.ഐ തീരുമാനം. ഉപനേതാവ് സ്ഥാനം വിട്ടുകൊടുക്കാൻ സാദ്ധ്യമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം. ഇടതുമുന്നണി യോഗം വിളിച്ചാൽ ഉപനേതാവ് സ്ഥാനത്തിൽ തീരുമാനം ഉണ്ടാകണമെന്നാണ് സി.പി.ഐയുടെ നിലപാട്. ഇതിൽ ഉറപ്പില്ലാത്തതിനാൽ എൽ.ഡി.എഫ് യോഗം ചേരുന്നത് നീട്ടിവയ്ക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ നീക്കം. നിയമസഭാസമ്മേളനം ഉടൻ നടക്കാത്തതിനാൽ നിയമസഭാകക്ഷി യോഗം ചേരാതിരിക്കുന്നത് തത്കാലം പ്രശ്നമാകില്ല. എന്നാൽ, മുന്നണി യോഗം ചേരാതിരിക്കുന്നത് എൽ.ഡി.എഫിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്.


