ഒടുവിൽ വടിയെടുത്ത് സർക്കാർ; ഒഴിവുകൾ മൂന്നാഴ്‌ചയ്ക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പൊതുമേഖയിലേതുൾപ്പെടെ സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ മൂന്നാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദേശം. ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്കാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
ഇക്കാര്യത്തിൽ വീഴ്‌ച വരുത്തരുതെന്ന് വ്യക്തമാക്കി ഭരണപരിഷ്‌കാര വകുപ്പ് കത്തയച്ചിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതരിരെ ഭരണവകുപ്പ് സെക്രട്ടറിമാർ കർശന നടപടി എടുക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.
അതേസമയം, പിഎസ്‌സി നിയമനങ്ങളിൽ മുഖ്യമന്ത്രിക്കുലഭിച്ച പരാതികളിൽ സർക്കാർ ഉടൻ നടപടി സ്വീകരിക്കുമെന്ന് വിവരമുണ്ട്. സമീപകാല നിയമനങ്ങളിലെ ക്രമക്കേടുകളിൽ അന്വേഷണമുണ്ടാകാനും സാദ്ധ്യതയുണ്ട്.
പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ പുറത്ത് വരുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം. ആസൂത്രണ ബോർഡിലേക്ക് 2019ലും 2022ലും പിഎസ്‌സി നടത്തിയ അഭിമുഖത്തിലും ക്രമക്കേടെന്ന് പരാതി ഉയരുകയാണ്. പ്രധാന തസ്തികകളായ സോഷ്യൽ സർവീസ്, പ്ലാൻ കോ -ഓർഡിനേഷൻ ഡിവിഷൻ ചീഫ്, ഇവാല്യുവേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലെ അഭിമുഖത്തിലാണ് ക്രമക്കേട് നടന്നതായി ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നത്.
2022ൽ ആസൂത്രണ ബോർഡിലെ ഇവാലുവേഷൻ ഡിവിഷൻ ചീഫ് തസ്തികയിലേക്ക് നടന്ന എഴുത്ത് പരീക്ഷയിൽ ആദ്യ റാങ്കിലെത്തിയവരെ പിന്നിലാക്കാൻ അഭിമുഖത്തിൽ വേണ്ടപ്പെട്ടവർക്ക് വാരിക്കോരി മാർക്ക് നൽകിയെന്നാണ് ആരോപണം. ഈ പരീക്ഷകളിലെ ക്രമക്കേടിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ പിഎസ്‌സി അംഗം സെയ്ഫ് ചക്കുവള്ളിയുടെ ഫേസ്ബുക്ക് കുറിപ്പും ചർച്ചയായിരുന്നു. നിസ്വരുടെയും നിഷ്‌കാസിതരുടെയും നിരാലംബരുടെയും നിതാന്ത ആശ്രയമായ നിത്യസത്യം ജയിക്കണമെന്നായിരുന്നു കുറിപ്പ്.
Source link
NEWS


