LIFESTYLE
300-ലേറെ വർഷമായി ഇവർ വാതിലുകൾ പൂട്ടാറില്ല! പിന്നിൽ ആ ‘കറുത്ത കല്ല്’; ഇവിടത്തെ ബാങ്കിനും പൂട്ടില്ല

വീടിന്റെ പ്രധാന വാതിൽ പൂട്ടാതെ അൽപനേരം പുറത്തുപോകാൻപോലും മടിക്കുന്ന ലോകത്ത്, കഴിഞ്ഞ 300-ലേറെ വർഷങ്ങളായി വാതിലുകളോ പൂട്ടുകളോ ഇല്ലാതെ ജീവിക്കുന്ന ഒരു ജനതയുണ്ട്, മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിലുള്ള ശനി ഷിംഗ്‌നാപൂർ. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും, മോഷണഭയമില്ലാതെ ഒരു ഗ്രാമം ഒന്നാകെ കാത്തുസൂക്ഷിക്കുന്ന ഈ ജീവിത രീതിക്ക് പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നിഗൂഢതയും ആത്മീയ വിശ്വാസവുമാണുള്ളത്. ∙ തുടക്കം ആ കറുത്ത കല്ലിൽ നിന്ന്ഈ അസാധാരണ പാരമ്പര്യത്തിന്റെ തുടക്കം പനസ്നല നദിക്കരയിൽ നിന്നാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് കനത്ത വെള്ളപ്പൊക്കത്തിന് ശേഷം നദീതീരത്ത് അടിഞ്ഞുകൂടിയ വലിയൊരു കറുത്ത കല്ലിൽ ഒരു ഇടയൻ വടികൊണ്ട് തട്ടിയപ്പോൾ അതിൽനിന്ന് രക്തം ഒഴുകിയെന്നാണ് പ്രാദേശിക വിശ്വാസം. അന്നേദിവസം രാത്രി ഗ്രാമീണന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ശനി ഭഗവാൻ, ആ കറുത്ത സ്ലാബ് തന്റെ അവതാരമാണെന്നും അത് ഗ്രാമത്തിൽ പ്രതിഷ്ഠിക്കണമെന്നും വെളിപ്പെടുത്തി. എന്നാൽ വിഗ്രഹത്തിന് മുകളിൽ മേൽക്കൂര പണിയരുതെന്നും, തുറന്ന ആകാശത്തിന് കീഴിൽനിന്ന് താൻ ഗ്രാമത്തെ നിരന്തരം വീക്ഷിക്കുമെന്നുമായിരുന്നു ദൈവത്തിന്റെ വ്യവസ്ഥ. തടസ്സങ്ങളില്ലാതെ ഗ്രാമീണരെ സംരക്ഷിച്ചുകൊള്ളാമെന്നായിരുന്നു ശനി ഭഗവാന്റെ വാഗ്ദാനം. തുടർന്ന് ആ കറുത്ത സ്ലാബ് ഒരു തറയിൽ പ്രതിഷ്ഠിക്കപ്പെടുകയും ഗ്രാമത്തിന്റെ ആത്മീയ കേന്ദ്രമായി മാറുകയും ചെയ്തു.∙ ‘തെറ്റ് ചെയ്യുന്നവരുടെ കാഴ്ചശക്തി നഷ്ടപ്പെടും’അന്നുമുതൽ ഗ്രാമീണർ തങ്ങളുടെ വീടുകളിലെ പരമ്പരാഗത വാതിലുകളും പൂട്ടുകളും ഉപേക്ഷിച്ചു. ശനി ഭഗവാന്റെ കാവലുള്ളിടത്തോളം ഗ്രാമത്തിൽ മോഷണം നടക്കില്ലെന്നും, തെറ്റ് ചെയ്യുന്നവർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയോ കഠിനദുരിതങ്ങൾ അനുഭവിക്കേണ്ടി വരികയോ ചെയ്യുമെന്നും തദ്ദേശവാസികൾ ഉറച്ചുവിശ്വസിക്കുന്നു. വഴിതെറ്റിയ മൃഗങ്ങൾ അകത്തുകയറാതിരിക്കാൻ തടപ്പലകകളോ കർട്ടനുകളോ വയ്ക്കാറുണ്ടെങ്കിലും, വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമാക്കാൻ പൂട്ടുകൾ ഉപയോഗിക്കാറില്ല. വീടുകളിൽ വാതിൽ സ്ഥാപിക്കാൻ ശ്രമിച്ചവർക്ക് അപകടങ്ങൾ സംഭവിച്ചെന്ന നാടോടിക്കഥകളും ഈ വിശ്വാസത്തെ നിലനിർത്തി പോന്നു.
Cinema ⏭️


