LIFESTYLE

സ്വർണവില കുറയുമോ കൂടുമോ,​ പ്രതീക്ഷ നൽകി നിക്ഷേപകരുടെ വിലയിരുത്തൽ


പ്രതീകാത്മക ചിത്രം

പ്രതീക്ഷ കൈവിടാതെ നിക്ഷേപകർ

കൊച്ചി: തുടർച്ചയായ മുന്നേറ്റത്തിന് ശേഷം സ്വർണ വില കഴിഞ്ഞ വാരം കനത്ത തകർച്ച നേരിട്ടു. ഒരവസരത്തിൽ ഔൺസിന് 4,687 ഡോളർ വരെ ഉയർന്ന സ്വർണ വില വാരാന്ത്യത്തിൽ 4,445 ഡോളറിലേക്ക് മൂക്കുകുത്തി. കഴിഞ്ഞ വാരം വിലയിൽ അഞ്ച് ശതമാനം ഇടിവാണുണ്ടായത്. അമേരിക്കൻ ഫെഡറൽ റിസർവ് സെപ്തംബറിൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന വാർത്തകളാണ് വിലയിൽ ഇടിവുണ്ടാക്കിയത്.

ഫെഡ് ചെയർമാൻ കെവിൻ വാർഷ് നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകുമെന്ന് പ്രഖ്യാപിച്ചതോടെ ഡോളറും അമേരിക്കൻ ബോണ്ടുകളുടെ വരുമാനവും ശക്തിയാർജിച്ചു. ഇതോടെ പലിശ വരുമാനം നൽകാത്ത സ്വർണത്തിൽ നിന്ന് നിക്ഷേപകർ പണം പിൻവലിച്ചു. എന്നാൽ സ്വർണത്തിന്റെ ദീർഘകാല മുന്നേറ്റ സാദ്ധ്യതകൾ ശക്തമാണെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ തൊഴിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നതോടെ അടുത്ത വാരം സ്വർണം തിരിച്ചുകയറാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ഫെഡറൽ റിസർവിന്റെ പലിശനയം

ഡോളറിന്റെ മൂല്യത്തിലെ ചലനങ്ങൾ

അമേരിക്കൻ ബോണ്ട് യീൽഡുകൾ

തൊഴിൽ വിപണി കണക്കുകൾ

ആഗോള സാമ്പത്തിക അനിശ്ചിതത്വം

പവൻ വിലയിലെ 4,200 രൂപയുടെ ഇടിവ്

ആഗോള വിപണിയുടെ ചുവടുപിടിച്ച് കഴിഞ്ഞ വാരം കേരളത്തിൽ സ്വർണ വില പവന് 4,200 രൂപ ഇടിഞ്ഞു. തിങ്കളാഴ്ച പവന് വില 1,20,240 രൂപയായിരുന്നു. അവധി മൂഡിന് ശേഷം വില തുടർച്ചയായി താഴേക്ക് നീങ്ങി. ഫെഡറൽ റിസർവ് ചെയർമാന്റെ നിലപാട് പുറത്തുവന്നതോടെ ശനിയാഴ്ച പവൻ വില 1,16,040 രൂപയിലേക്ക് താഴ്ന്നു.


News ⏭️

Back to top button